കോട്ടയ്ക്കൽ: ചെമ്പൈ സ്മാരക സംഗീത കോളേജിൽ പഠിക്കുന്ന ജംഷീനയ്ക്ക് ഇനി സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് പഠനമുപേക്ഷിക്കേണ്ടി വരില്ല. മലപ്പുറം സ്വാഗതമാട് പതിയിൽ മുഹമ്മദിന്റെയും നജ്മുന്നീസയുടെയും മൂത്ത മകൾ ജംഷീനയുടെ (22) ജീവിതാഭിലാഷത്തിന് താങ്ങായി ഒരുകൂട്ടം സുമനസുകൾ എത്തിയിരിക്കുകയാണ്. പ
സാമ്പത്തികപ്രയാസംകൊണ്ട് പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജിലെ പഠനം വഴിമുട്ടിയ കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥിനിയുടെ തുടർപഠനം സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്. നന്നായി പാടാനും കീ ബോർഡും വയലിനും വായിക്കാനും കഴിവുള്ള ജംഷീനയുടെ ഇരുകണ്ണുകൾക്കും കാഴ്ചയില്ല.
ചെമ്പൈ സ്മാരക സംഗീത കോളേജിൽ പഠനത്തിനായി ചേർന്നതിനിടെയാണ് കോവിഡ് ലോക്ക്ഡൗണും മറ്റ് പ്രയാസങ്ങളും വില്ലനായി എത്തിയത്. പഠനം ഓൺലൈൻ ആയി മാറിയതോടെ പഠനത്തിന് നല്ല മൊബൈൽഫോൺ നിർബന്ധമായി. കൂലിപ്പണിക്കാരനായ പിതാവിന്റെ സാമ്പത്തികസ്ഥിതിയിൽ മികച്ച ഫോൺ എന്നത് ഒരു സ്വപ്നം മാത്രമായി ഒതുങ്ങി. അതുകൊണ്ടുതന്നെ സംഗീതപഠനവും മുടങ്ങി. പിന്നണിഗായികയാവുകയാണ് ഈ പെൺകുട്ടിയുടെ സ്വപ്നമെന്നറിഞ്ഞ സംസ്കാരസാഹിതി ഭാരവാഹികൾ ജംഷീനയ്ക്ക് സഹായവുമായി എത്തുകയായിരുന്നു.
ജില്ലാ ചെയർമാൻ സമദ് മങ്കട, സംസ്ഥാന ജനറൽസെക്രട്ടറി പ്രണവം പ്രസാദ്, ഡോ.കെഎംജി നമ്പൂതിരി, ഷാജി കട്ടൂപ്പാറ, അബൂബക്കർ, എ മൻസൂർ അഹമ്മദ് എന്നിവർ കഴിഞ്ഞദിവസം വീട്ടിലെത്തി നൂതനസൗകര്യങ്ങളുള്ള മൊബൈൽ ഫോൺ ജംഷീനയ്ക്കു നൽകി. മഞ്ചേരിയിലെ മൻസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് സൗജന്യമായി വയലിൻ അഭ്യസിപ്പിക്കാമെന്നും വാഗ്ദാനം നൽകിയിരിക്കുകയാണ്. തുടർപഠനത്തിന് ആവശ്യമായതെല്ലാം ചെയ്തുനൽകുമെന്ന് സംസ്കാരസാഹിതി ഭാരവാഹികൾ പറഞ്ഞു.