പെരുവള്ളൂർ: തെരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനം പരാജയപ്പെട്ടെങ്കിലും മറന്നുപോകാതെ നടപ്പിലാക്കി സിസി സാജിദ ഹൈദറിന്റെ മാതൃക. തെരഞ്ഞെടുപ്പ് കാലത്ത് കണ്ടുമുട്ടിയ നിർധന കുടുംബങ്ങൾക്ക് സ്ഥലം ലഭ്യമാക്കിയാണ് സ്ഥാനാർത്ഥിയായിരുന്ന സാജിദ മാതൃകയായത്. അർഹരായവർക്ക് വീടുവെയ്ക്കാനുള്ള ഭൂമിയുടെ രേഖകൾ മന്ത്രി എകെ ശശീന്ദ്രൻ കൈമാറി.
പെരുവള്ളൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ട ഇടത് സ്വതന്ത്രസ്ഥാനാർത്ഥി സിസി സാജിദ ഹൈദർ മുന്നിട്ടിറങ്ങിയാണ് മൂന്ന് കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കിയത്. 42 വോട്ടിനായിരുന്നു സാജിദയുടെ പരാജയം. സാജിദ അറിയിച്ചത് പ്രകാരം നിർധന കുടുംബങ്ങൾക്ക് സൗജന്യമായി സ്ഥലംനൽകി മാതൃക കാണിച്ചത് പെരിഞ്ചീരി മുഹമ്മദ് എന്ന കുഞ്ഞാപ്പുവാണ്.
ഇദ്ദേഹം കുടിവെള്ളപദ്ധതിക്കായി മൂന്ന് സെന്റ് സ്ഥലവും ദാനമായി നൽകിയിട്ടുണ്ട്. ഭൂമിയുടെ ആധാരക്കൈമാറ്റവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു. നിർധനകുടുംബങ്ങൾക്ക് വേണ്ടി വാർഡ് ജനകീയ വികസനസമിതി കൺവീനർ അമ്പാട്ട് നാസർ ആധാരം ഏറ്റുവാങ്ങി.
ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തിനുതന്നെ മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സാജിദ ഹൈദറിനെയും പെരിഞ്ചീരി മുഹമ്മദിനെയും ആദരിച്ചു. സിസി ചെറ്യാപ്പുഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അരീക്കാട്ട് ബഷീർ, കൊണ്ടാടൻ കോയമോൻ, ഇടതുനേതാക്കളായ സി ജംഷീദലി, അഡ്വ. കെകെ സമദ്, അഹമ്മദ് ദേവർകോവിൽ, അബുലൈസ് തേഞ്ഞിപ്പലം, അഡ്വ. സഫീറലി കിഴിശ്ശേരി, അമ്പാട്ട് ഇസ്മായിൽ, ചൊക്ലി ഇസ്ഹാഖ്, എം വിജയൻ, എഞ്ചിനീയർ മൊയ്തീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.