അരുവിപ്പുറം: ഗുരു ചൈതന്യനിലയം പുനരധിവാസപദ്ധതിയുടെ ഭാഗമായി ശിവഗിരി മഠം രണ്ട് കുടുംബങ്ങൾക്ക് ചെങ്കല്ലൂരിൽ വീട് നിർമ്മിച്ചുനൽകി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കുടുംബങ്ങൾക്ക് താക്കോൽ കൈമാറി.
ജന്മാവകാശമില്ലാതെ അവശേഷിക്കുന്ന മറ്റു കുടുംബങ്ങൾക്കും ഗുരുദേവൻ വിലയ്ക്കുവാങ്ങിയ ചെങ്കല്ലൂർ ഭൂമിയിൽ വീടു വച്ചുനൽകാമെന്ന് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഗുരുദേവൻ വിലനൽകി വാങ്ങിയ ചെങ്കല്ലൂരിലെ 47 ഏക്കർ ഭൂമി സംരക്ഷിക്കാൻ ഗുരുശിഷ്യർ പ്രതിജ്ഞാബദ്ധരാണെന്നും അവിടെ ആശുപത്രിയോ കോളേജോ നിർമ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 1995ൽ തടസ്സപ്പെട്ട ഈ പദ്ധതികൾ സർക്കാരിനു മുന്നിൽ വീണ്ടും സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐബി സതീഷ് എംഎൽഎ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്കെ പ്രീജ, മാറനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, എസ്എൻഡിപി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, സ്വാമി ബോധിതീർത്ഥ തുടങ്ങിയവർ പ്രസംഗിച്ചു.