തിരൂർ: വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന താമസിക്കുന്ന ഭൂമിയിൽ നിന്നും കുടുംബത്തെ ഒഴിപ്പിക്കാനും ഭൂമി തട്ടിയെടുക്കാനും ചിലർ ചേർന്നു ശ്രമിക്കുന്നു എന്ന പരാതിയുമായി കളക്ടറെ കാണാനെത്തി 113 വയസുകാരൻ. വിമുക്തഭടൻ കൂടിയായ വെട്ടം വാക്കാട് മൂത്താട്ട് ബാപ്പുട്ടിയാണ് കളക്ടറെ കാണാനെത്തിയത്. മലയാള സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
50 വർഷമായി ബാപ്പുട്ടി കുടുംബവുമൊത്ത് താമസിക്കുന്നത് മിച്ചഭൂമിയിലാണ്. ഇതിനുള്ള പട്ടയത്തിനായി അപേക്ഷയും നൽകിയിട്ടുണ്ട്. എന്നാൽ ചിലർ ഈ സ്ഥലത്തിനു വേണ്ടി കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഇപ്പോഴും ഇതിൽ വാദം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ദിവസങ്ങൾക്കു മുൻപ് ഭൂമിയിൽനിന്ന് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം പോലീസുകാർ സ്ഥലത്തെത്തി.
എന്നാൽ, വിധി വരാത്ത കേസിൽ ഒരു അറിയിപ്പും കൂടാതെ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്ഥലത്തെത്തിയതോടെ നാട്ടുകാർ എതിർപ്പുമായി സംഘടിച്ചെത്തി. ഇതോടെ പോലീസിന് പിന്മാറേണ്ടിവന്നു.
ഇതിനു തൊട്ടുപിന്നലെ ചില ആളുകൾ ഭൂമി അളക്കുന്നതിനുവേണ്ടിയും ഇവിടെയെത്തി. അവർക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പ്രായാധിക്യം കാരണം മലപ്പുറത്ത് നേരിട്ടെത്തി കളക്ടറെ കാണാനാകാത്തതിനാലാണ് കശക്ടർ സർവകലാശാലയിൽ എത്തിയപ്പോൾ ബാപ്പുട്ടി പരാതിയുമായി എത്തിയത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ കളക്ടർ 2 ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകി.