കാവതികളം: കർഷകരുടെ നെൽക്കൃഷിക്ക് ആശ്രയമായിരുന്ന കോട്ടയ്ക്കൽ പണിക്കർകുണ്ടിലെ നായർചിറ സാമൂഹ്യവിരുദ്ധർ തകർത്തു. കൃഷിക്കായി കർഷകർ വെള്ളം കെട്ടിനിർത്തിയ ചിറ തകർന്നതോടെ പ്രദേശത്തെ പാടങ്ങളെല്ലാം വറ്റിവരണ്ടു. പണിക്കർകുണ്ട് പാടശേഖരത്തിലെ 40 ഏക്കറോളം വരുന്ന ഭാഗത്തെ നെൽകൃഷി ആശ്രയിക്കുന്നത് ഈ ചിറയിലെ വെള്ളമാണ്.
മഴക്കാലത്ത് പ്രളയമുണ്ടാകുമെന്ന ഭീതിയിൽ ഇത്തവണ കർഷകർ കുറച്ച് വൈകിയാണ് കൃഷിയിറക്കിയത്. അതുകൊണ്ടുതന്നെ ഇപ്പോൾ നെല്ല് കതിരിടുന്ന സമയമായിട്ടുള്ളൂ. ഈ സമയത്ത് കെട്ടിനിർത്തിയ വെള്ളം സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടത് കർഷകർക്ക് ഇരുട്ടടിയായി.
ചിറ നശിപ്പിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പണിക്കർകുണ്ട് പാടശേഖരസമിതി കോട്ടയ്ക്കൽ നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീർ, കോട്ടയ്ക്കൽ സിഐ, കൃഷി ഓഫീസർ തുടങ്ങിയവർക്കും പരാതി നൽകി. സ്വതന്ത്ര കർഷകസംഘം ജില്ലാ സെക്രട്ടറി സി അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ഭാരവാഹികളായ തയ്യിൽ സുബൈർ, കോങ്ങപ്പള്ളി യൂസുഫ്, പണിക്കർക്കുണ്ട് പഠശേഖരസമിതി സെക്രട്ടറി യുനുസ് കറുത്തേടത്ത്, ബാവ നോണ്ടത്ത്, ഹനീഫ വളപ്പിൽ, കെഎം സ്വാലിഹ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.