പാണത്തൂർ: കൊറോണ വൈറസിനെയൊന്നും മസഹജീവികളുടെ സഹായം തേടിയുള്ള നിലവിളി കാതിൽ മുഴങ്ങിയപ്പോൾ ഇവരാരും ഓർത്തില്ല. സാമൂഹിക അകലവും കോവിഡ് രോഗബാധയും ഒന്നും ശ്രദ്ധിക്കാതെ ഓടിയെത്തി പരിക്കേറ്റവരെ ഏറ്റവും വേഗത്തിൽ പുറത്തെത്തിച്ച് ചികിത്സ നൽകുന്നതാണ് പാണത്തൂർ പരിയാരത്തെ റോഡിൽ ഞായറാഴ്ച ദൃശ്യമായത്.
കോവിഡ് ഭയത്തെ മറികടന്ന് ബസപകടമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയായിരുന്നു ഈ നാടൊന്നാകെ. പാണത്തൂർ പരിയാരത്ത് വെച്ച് കർണാടക വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇതറിഞ്ഞ് പോലീസ് എത്തുന്നതിന മുമ്പെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡ് ആശങ്കകൾപോലും മാറ്റിവെച്ച് പരിയാരത്തെയും പാണത്തൂരിലെയും സമീപപ്രദേശങ്ങളിലെയും വരെ ജനങ്ങളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
കൈയിൽ കിട്ടിയ ഉപകരണങ്ങൾ ഉപയോഗിച്ച് ബസിന്റെ ചില്ല് പൊട്ടിച്ചും ബസ് ബോഡി കുത്തിപ്പൊളിച്ചുമാണ് ബസിലുണ്ടായിരുന്ന മുഴുവനാളുകളെയും പുറത്തേക്കെടുത്തത്. രക്തത്തിൽ കുളിച്ച് കിടന്ന പലരേയും പുറത്തേക്ക് എത്തിക്കുമ്പോൾ രക്ഷാപ്രവർത്തകരുടെ കണ്ണുകളും നിറഞ്ഞ് തുളുമ്പുകയായിരുന്നു.
മനോധൈര്യം കൈവിടാതെ ഒരേ മനസ്സോടെ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനം അപകടത്തിലെ മരണസംഖ്യ ഉയരാതെ കാക്കുകയായിരുന്നു. പാണത്തൂർ ടൗണിലെ ഓട്ടോറിക്ഷകളും ജീപ്പുകളിലും എന്നുവേണ്ട പ്രദേശത്തെ മുഴുവൻ വാഹനങ്ങളുടെ ഡ്രൈവർമാരും പൊതുപ്രവർത്തകരുമടക്കം രക്ഷാപ്രവർത്തകരായി അവതരിക്കുകയായിരുന്നു. പരിക്കേറ്റവരെയും മരിച്ചവരെയും എല്ലാം ആശുപത്രിയിലേക്ക് എത്തിക്കാൻ സഹായം നൽകി ഡ്രൈവർമാർ മാതൃകയായി.
പരിക്കേറ്റവരെ ആദ്യമെത്തിച്ചത് പാണത്തൂരിലെ കുടുംബാരോഗ്യകേന്ദ്രത്തിലേക്കായിരുന്നു. എന്നാൽ ഞായറാഴ്ച ഒപി വിഭാഗം ഇല്ലാത്തതിനാൽ ഉടൻ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അവിടെനിന്ന് സാരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.