രാജപുരം: കാട്ടുതീ തടയുന്നതിനായി പുൽമേടുകൾ തീയിട്ട് കരിച്ച് വനംവകുപ്പ് അധികൃതർ. ഇതോടെ പച്ചപ്പും ദൃശ്യഭംഗിയും നഷ്ടപ്പെട്ട് റാണിപുരം മലനിരകൾ കറുത്തിരുണ് രൂപങ്ങളായി. സുരക്ഷയുടെ ഭാഗമാണെങ്കിലും റാണിപുരത്തെ പ്രധാന ആകർഷണമായ പച്ചപ്പുള്ള പുൽമേട് കത്തിച്ചത് സഞ്ചാരികളെ നിരാശരാക്കിയിരിക്കുകയാണ്. 10 ഹെക്ടറിലധികം സ്ഥലത്തെ പുൽമേട് കത്തിച്ചതോടെ ക്രിസ്മസ് അവധിക്ക് റാണിപുരത്തെത്തിയ സഞ്ചാരികൾ കരിഞ്ഞുണങ്ങിയ പുൽമേടുകൾ കണ്ട് മടങ്ങുകയായിരുന്നു.
ഇതോടെ, പ്രദേശത്ത് എത്തുന്നവർ കുറച്ച് ദിവസങ്ങളായി മലയിറങ്ങുന്നത് വനംവകുപ്പ് അധികൃതരോടുള്ള പ്രതിഷേധത്തോടെയാണ്. പുൽമേടിൽ നിന്നു വനത്തിനകത്തേയ്ക്ക് തീ പടരുന്നത് തടയാൻ വേനൽ ആരംഭത്തിന് മുൻപേ വനത്തിനോടു ചേർന്നുള്ള ഭാഗത്ത് മാത്രം ഫയർലൈൻ തീർക്കുകയാണ് പതിവ്.
എന്നാൽ ഇതിന് വിപരീതമായി പുൽമേടാകെ കത്തിക്കുകയാണ് ഇത്തവണ ചെയ്തത്. കത്തിക്കരിഞ്ഞ പുൽമേട് പൂർവ സ്ഥിതിയിൽ എത്താൻ ഒരു മാസം എങ്കിലും എടുക്കും. കടുത്ത വേനൽ തുടങ്ങുന്നതോടെ വളർന്നു വന്ന പുൽമേട് വീണ്ടും ഇത്തരത്തിൽ കത്തിക്കാനുള്ള തീരുമാനത്തിലാണു വനംവകുപ്പ്. പുൽമേട് പൂർണമായും കത്തിക്കുന്നത് ചെറു ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുമെന്നും ആക്ഷേപമുണ്ട്.