അരീക്കോട്: വയലിൽ വെള്ളം വറ്റി കൃഷി നാശമുണ്ടാകുമെന്ന് ആശങ്കപ്പെട്ട കർഷകർക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ കർഷകരെ സഹായിക്കാനായി തടയണ നിർമ്മിച്ചു നൽകി. എൻഎസ്എസ് വൊളന്റിയർമാരാണ് കുഞ്ഞു പുഴയോളം വീതിയുള്ള കടുങ്ങല്ലൂർ തോടിനുകുറുകെ താഴത്തുംമുറി വാച്ചാക്കൽ കടവിൽ തടയണ നിർമ്മിച്ചത്.
മൂന്നുദിവസംകൊണ്ട് തടയണ മൂന്നുദിവസംകൊണ്ട് രണ്ടായിരം ചാക്കുകളിൽ മണൽ നിറച്ചാണ് തടയണ പൂർത്തീകരിച്ചത്. തോട്ടിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ചാക്കുകളിൽ ശേഖരിച്ച മണൽ കാറ്റുകടക്കാത്ത വീപ്പകൾ ചേർത്തുണ്ടാക്കിയ ചങ്ങാടത്തിലാണ് വിദ്യാർത്ഥികൾ തടയണ നിർമിക്കുന്ന സ്ഥലത്തെത്തിച്ചത്.
വെള്ളേരി ചാലിപ്പാടത്ത് ഒരേക്കറോളം വരുന്ന വയലിൽ വർഷങ്ങളായി കൃഷിയിറക്കുന്നവരാണ് ഇവിടത്തെ എൻഎസ്എസ് വൊളന്റിയർമാർ. കഴിഞ്ഞവർഷവും ഇതേ തോട്ടിൽ ഇവർ തടയണ നിർമ്മിച്ചിരുന്നു.
അരീക്കോട്, കുഴിമണ്ണ, ചീക്കോട്, മുതുവല്ലൂർ, കാവനൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളലഭ്യതയ്ക്കും കാർഷികാവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കാനും ഈ തടയണകൊണ്ടു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഈ പ്രദേശത്ത് അനുഭവപ്പെടാറുള്ള ജലക്ഷാമത്തിനും ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ജില്ലാപഞ്ചായത്തംഗം അഡ്വ. പിവിഎ മനാഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെടി മുനീബുറഹ്മാൻ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ടികെടി അബ്ദു ഹാജി, നൗഷർ കല്ലട, ഷിംജിത മുസ്തഫ, ബ്ലോക്ക്പഞ്ചായത്ത് അംഗം ഉമ്മുസൽമ, എൻഎസ്എസ്. പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ, ലീഡർ റിൻഷ തുടങ്ങിയവർ പ്രസംഗിച്ചു.