കല്ലമ്പലം: ബന്ധുവിനൊപ്പം പാറമടയിലെ കുളത്തിൽ കുളിക്കാനെത്തിയ ബഡ്സ് സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാൽവഴുതി കയത്തിൽ വീണാണ് അപകടം സംഭവിച്ചത്. കരവാരം പഞ്ചായത്തിലെ നെടുമ്പറമ്പ് റീനാ ഭവനിൽ പരേതനായ ഹർഷകുമാറിന്റെയും ബീനയുടെയും മകൻ വിഷ്ണു(22)ആണ് മരിച്ചത്.
കരവാരം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു വിഷ്ണു. വിദ്യാർത്ഥിയും ബന്ധുവായ വിഷ്ണുവും കൂടി ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് കരവാരം നെല്ലിക്കുന്നിലെ പാറമടയിലെത്തിയത്. ബന്ധുവായ വിഷ്ണു വെള്ളക്കെട്ടിൽ കുളിക്കുമ്പോൾ പല്ലുതേയ്ക്കുക്കുകയായിരുന്ന വിദ്യാർത്ഥിയായ വിഷ്ണു കാൽവഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.
ബന്ധുവായ യുവാവിന്റെ നിലവിളികേട്ട് എത്തിയ പരിസരവാസികൾ പാറമടയിൽ ഇറങ്ങി തിരഞ്ഞെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ അഗ്നിരക്ഷാസേനയും സ്കൂബാ ടീമും നടത്തിയ തിരച്ചിലിലാണ് അമ്പതടിയോളം താഴ്ചയിൽ ചെളിയിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സ്കൂബാ ടീം അംഗങ്ങളായ ദിനേഷ്, അനീഷ്, മനു വി നായർ, നിതിൻ, വിദ്യരാജ്, ശ്രീരൂപ്, അഷറഫ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുകുന്ദൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, രാജഗോപാൽ, പ്രമോദ്, ഹോം ഗാർഡ്സ് ആയ അനിൽകുമാർ സുധീർ തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നല്കി. കല്ലമ്പലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. റീനയാണ് മരിച്ച വിഷ്ണുവിന്റെ സഹോദരി.