വെള്ളരിക്കുണ്ട്: കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്ത് ഇനി സാധാരണക്കാരിയായ ഗിരിജ മോഹനൻ ഭരിക്കും. തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ കൂലിവേല തൊഴിലാളിയായ ഗിരിജ വൻവിജയം നേടിയാണ് ഭരണിലേറാൻ പോകുന്നത്. വനിതാ സമഖ്യയിലൂടെ പട്ടികവർഗ വനിതകൾക്കിടയിൽ സന്നദ്ധപ്രവർത്തനം നടത്തിവന്ന ഗിരിജയ്ക്ക് ഒരുപഞ്ചായത്തിൽ തന്നെ ഇനി സേവനം ചെയ്യാൻ വഴി ഒരുങ്ങുകയാണ്. ജില്ലയിൽ പട്ടികവർഗ വനിതയ്ക്ക് പ്രസിഡന്റ് സംവരണമുള്ള ഏകപഞ്ചായത്താണ് വെസ്റ്റ് എളേരി. കോൺഗ്രസ് പ്രതിനിധിയായാണ് ഗിരിജ വിജയെ കൊയ്തത്.
രാവണീശ്വരം പാണംകോട്ടെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ഗിരിജ വരുന്നത്. പൊക്ലനും മീനാക്ഷിയുമാണ് ഗിരിജയുടെ മാതാപിതാക്കൾ. ഇവരും സഹോദരങ്ങളായ നാരായണനും രവിയും സജീവ ഇടതുപക്ഷ പ്രവർത്തകരാണ്. ചെങ്കൊടി കീഴിൽ ജാഥകളിലും യോഗങ്ങളിലും പങ്കുചേർന്നാണ് ഗിരിജയുടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമായത്. എഐഎസ്എഫിന്റെ പ്രവർത്തകയായിരുന്ന ഗിരിജ പ്ലസ് ടു കഴിഞ്ഞ് കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ ചരിത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. 2001ൽ വിവാഹം കഴിഞ്ഞതോടെ പഠനം മുടങ്ങി.
പിന്നീട് കോൺഗ്രസുകാരനായ ഭർത്താവിനൊപ്പം വെസ്റ്റ് എളേരിയിലും കോൺഗ്രസ് പാർട്ടിക്ക് കീഴിൽ പൊതുപ്രവർത്തനം തുടർന്നു. കുടുംബശ്രീ സിഡിഎസിലും വാർഡുതലത്തിലും പ്രവർത്തിച്ചു. മഹിള സമഖ്യയിലെ അനുഭവ പാഠങ്ങൾ സേവനപ്രവർത്തികൾ തുടരാനുള്ള ഊർജമായതായി ഗിരിജ പറയുന്നു. ഭർത്താവ് മോഹനന് ആരോഗ്യപ്രശ്നങ്ങൾ കാരണം ജോലി മുടങ്ങിയതോടെ ഗിരിജയാണ് കൂലിവേല ചെയത് കുടുംബം നോക്കിയിരുന്നത്. കോവിഡ് കാലത്ത് കൂലിവേല മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലുമായി. എന്നാൽ ഇപ്പോൾ എല്ലാം ശരിയായി വരുന്ന പാതയിലാണ് ഇവരുടെ ജീവിതം. ശാരീരികപ്രയാസം കുറഞ്ഞതിനാൽ മോഹനൻ ഇപ്പോൾ പണിക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. ഗിരിജയുടെ പൊതുസേവനത്തിന് പൂർണ്ണ പിന്തുണയെന്ന് മോഹനനും മക്കളായ അനഘയും അതുല്യയും അഖിലും പറയുന്നു.
#onlinenews