കരുളായി: സ്വന്തം ഊരിൽ നിന്നും ആരും വോട്ട് ചെയ്യാനായി എത്താതിരുന്നിട്ടും ഒറ്റയ്ക്ക് 10 കിലോമീറ്റർ നടന്ന് വോട്ട് ചെയ്യാനായി എത്തിയ വീരനെ രേഖകൾ കൈയ്യിലില്ലാത്തതിന്റെ പേരിൽ മാറ്റി നിർത്തിയെങ്കിലും ഒടുവിൽ വോട്ടിട്ട് തന്നെ മല കയറാനായി. വോട്ട് ചെയ്യാനാകില്ലെന്ന് കരുതി ആദ്യം നിരാശപ്പെട്ടെങ്കിലും പിന്നീട് വോട്ടുചെയ്യാനായ സന്തോഷത്തിൽ കുപ്പമല വീരൻ തിരിച്ചുപോവുകയായിരുന്നു.
സർക്കാർ അംഗീകൃത തിരിച്ചറിയൽരേഖകളൊന്നും കൈയിലില്ലാതെ വന്നതിനെത്തുടർന്നാണ് വീരനെ ആദ്യം മാറ്റിനിർത്തിയത്. വോട്ടർപട്ടികയിൽ പേരുള്ളതും പ്രൊമോട്ടർ സാക്ഷ്യപ്പെടുത്തി നൽകിയതിനാലും ആർക്കും ആക്ഷേപമില്ലാത്തതിനെ തുടർന്ന് വീരൻ വോട്ട് ചെയ്യുകയായിരുന്നു.
കൈയിൽ മഷി പുരട്ടിയതോടെ നിറഞ്ഞ ചിരിയോടെയാണ് വീരൻ മടങ്ങിയത്. 2019ൽ കരുളായി വനത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് എല്ലാ രേഖകളും നശിച്ചുപോയതെന്ന് വീരൻ പറയുന്നു.
കുപ്പമലയിൽ വോട്ടർപട്ടികയിൽ പേരുള്ള കുറേപേരുണ്ടെങ്കിലും ഇക്കുറി അവിടെനിന്ന് വോട്ടുചെയ്യാനെത്തിയത് വീരൻ മാത്രമാണ്. ഒറ്റയടിപ്പാതകളിലൂടെ പത്തുകിലോമീറ്ററിലേറെ ഏകനായി നടന്നാണ് വീരൻ മാഞ്ചീരിയിലെത്തി വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയായത്. രാവിലെ എട്ടുമണിക്കു പുറപ്പെട്ട വീരൻ പതിനൊന്നരയോടെയാണ് വോട്ടെടുപ്പു കേന്ദ്രത്തിലെത്തിയത്. മാഞ്ചീരിവരെ നടന്നും അവിടെനിന്ന് വനംവകുപ്പിന്റെ വാഹനത്തിലുമാണ് വീരനെത്തിയത്. ഇതിനു മുൻപുനടന്ന തെരഞ്ഞെടുപ്പുകളിലും വീരൻ വോട്ടുചെയ്യാനെത്തിയിരുന്നു.