തിരുവനന്തപുരം: തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വനം വകുപ്പ് നടപടി തുടങ്ങി. അടുത്ത മന്ത്രിസഭാ യോഗം ഇതു പരിഗണിക്കും. കാബിനറ്റ് നോട്ട് തയാറാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി കെ. രാജു നിര്‍ദേശം നല്കി.
കടന്നല്‍ക്കുത്തേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്കു മാത്രം നഷ്ടപരിഹാരം നല്കിയാല് മതിയെന്നായിരുന്നു അന്നത്തെ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നത്. തേനീച്ചക്കുത്തേറ്റു മരിക്കുന്ന സംഭവങ്ങളും കൂടുതലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അങ്ങനെ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം വന്നത്.
2018 ല്‍ നിയമസഭാ സമിതിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം മന്ത്രി ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതേക്കുറിച്ച് കാബിനറ്റ് നോട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പിലെ ഒരു മുന്‍ ഉന്നത ഉദ്യോഗസ്ഥ നോട്ട് കൈമാറിയില്ല.
സംസ്ഥാനത്ത് ഒരു വര്‍ഷം 5-8 പേര് വരെ കടന്നല്-തേനീച്ച കുത്തേറ്റ് മരിക്കുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപയും കാട്ടാന ഉള്‍പ്പെടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി വനം വകുപ്പ് നല്‍കുന്നത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂളില്‍ ഉള്‍പ്പെടാത്ത ജീവിയാണ് തേനീച്ചയും കടന്നലും.
കഴിഞ്ഞ ഒക്ടോബറിലാണ് മരത്തില്‍നിന്ന് അടര്‍ന്നുവീണ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റു ബൈക്ക് യാത്രികന് മരിച്ചത്. കെട്ടിക നിര്‍മ്മാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനില്‍ ഉണ്ണികൃഷ്ണനാണ്(52) മരിച്ചത്.
ദൂരെനിന്ന് വരുമ്പോള്‍ റോഡില്‍ കടന്നല്‍ക്കൂട്ടത്തെ കണ്ട ഉണ്ണികൃഷ്ണന് ബൈക്ക് ഉപേക്ഷിച്ചു അരകിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകള്‍ പിന്തുടര്ന്ന് കുത്തുകയായിരുന്നു. കുത്തേറ്റു അവശനിലയിലായ അദ്ദേഹം റോഡില്‍ തളര്‍ന്നുവീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.