വാഴയൂർ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തട്ടിക്കൂട്ടി റോഡ് പണിഞ്ഞ് നാട്ടുകാരെ വലച്ച് പഞ്ചായത്ത്. നീണ്ട നാളത്തെ ആവശ്യത്തെ തുടർന്നാണ് നിർമ്മാണം ആരംഭിച്ചതെങ്കിലും വേണ്ടത്ര ടാർചേർക്കാതെ നിർമ്മിച്ച റോഡ് ഒരാഴ്ചയ്ക്കുള്ളിൽ തകർന്നതോടെ ജനങ്ങൾ വീണ്ടും നിരാശയിലായി. പൊന്നേംപാടം കോട്ടോപാടം റോഡിൽനിന്ന് കുമ്മഞ്ചീരി കോളനിയിലേക്കുള്ള റോഡാണ് ടാറിങ് അടർന്ന് തകർന്നത്.
കഴിഞ്ഞ രണ്ടിനാണ് റോഡ് ടാറിങ് നടത്തിയത്. വേണ്ടത്ര ടാർ ചേർക്കാത്തതിനാൽ കൈകൊണ്ട് വാരിയെടുക്കാനാവുന്നവിധത്തിലാണ് മെറ്റൽ ഇളകിക്കിടക്കുന്നത്. ടാറിങ് നടത്തുമ്പോൾ റോളർ ഉപയോഗിച്ച് അമർത്താതെ ഇടിമുട്ടിയാണ് ഉപയോഗിച്ചതെന്ന് കോളനിവാസികൾ ആരോപിക്കുന്നു.
റോഡിലെ മണ്ണും പൊടിയും പോലും മാറ്റാതെയാണ് ടാറിങ് നടത്തിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ടാറിങ് നടത്തിയതെങ്കിലും ത്ട്ടിപ്പ് നടന്നെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. ടാറിങ് നടത്തുന്നതിനും പാർശ്വഭിത്തി കെട്ടുന്നതിനും മൂന്നു ലക്ഷം രൂപയാണ് അനുവദിച്ചത്. കരാറുകാരന്റെ കുറ്റകരമായ അനാസ്ഥയ്ക്ക് എതിരെ കോളനിവാസികൾ പഞ്ചായത്തിൽ പരാതി നൽകി.
പെർഫോമൻസ് ഓഡിറ്റ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. റോഡ് പണി പരിശോധിച്ചശേഷമേ കരാറുകാരന് ബിൽ മാറി നൽകാവൂവെന്ന് പഞ്ചായത്തിൽ അറിയിച്ചതായി പഞ്ചായത്തംഗം പറഞ്ഞു. പരിശോധിച്ച ശേഷം കരാറുകാരനെതിരേ കർശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു.