മലപ്പുറം: മലപ്പുറം ജില്ലയിലെ മേൽമുറിയിൽ ചെങ്കൽക്വാറി മണ്ണിട്ടുനികത്തുന്നതിനിടെ ടിപ്പർലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിന്റെ ഡ്രൈവർ മണിക്കൂറുകളോളം ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് ആശങ്കയായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കൊളായിയിലുള്ള പഴയ ചെങ്കൽക്വാറിയിലാണ് അപകടമുണ്ടായത്. റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് ക്വാറിയിലേക്ക് മറിഞ്ഞാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്. മലപ്പുറത്തു നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ മുറിച്ച് ഡ്രൈവറെ ഒടുവിൽ പുറത്തെത്തിക്കുകയായിരുന്നു.
ഒന്നരമണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെറിയ പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടത് നാടിന് വലിയ ആശ്വാസമായി. ഫയർ സ്റ്റേഷൻ ഓഫീസർ എൽ സുഗുണന്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ അജിത്ത് കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ രജീഷ്, ഷാഫി, പി മുഹമ്മദ് ഷിബിൻ, ഷാജു, ജിഷാദ്, വിനു, സുബ്രഹ്മണ്യൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി.