മലപ്പുറം: അശ്വതി പൊരുതിയത് അക്ഷരങ്ങളോടും പരീക്ഷയോടും മാത്രമായിരുന്നില്ല വൈകല്യങ്ങളോടു കൂടിയായിരുന്നു. സ്വന്തം ശാരീരിക അസ്വസ്ഥതകളെ മാറ്റി നിർത്തി ഉന്നതവിജയം നേടിയിട്ടും അഡ്മിഷൻ നൽകാതെ മാറ്റി നിർത്തിയ വിദ്യാർത്ഥിനിക്ക് തുണയായി ഹൈക്കോടതി. വൈകല്യങ്ങളെ അതിജീവിച്ചെത്തിയ അശ്വതിക്ക് എംബിബിഎസ് പഠനം തുടരാൻ ഹൈക്കോടതി അനുമതി നൽകി.
സെറിബ്രൽ പാൾസി ബാധിതയായ കരുവാരകുണ്ട് കക്കറ സ്വദേശിനി പി അശ്വതി എന്ന വിദ്യാർത്ഥിനിക്കാണ് എംബിബിഎസ് പ്രവേശനം മെഡിക്കൽ ബോർഡ് തടഞ്ഞത്. വലതു കൈക്കു സ്വാധീനക്കുറവുണ്ടെന്ന പേരിലായിരുന്നു അഡ്മിഷൻ നൽകാതിരുന്നത്. എന്നാൽ ഇതിനെതിരെ അശ്വതി സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി വിദ്യാർത്ഥിനിക്ക് അനുകൂലമായ തീരുമാനത്തിലെത്തുകയായിരുന്നു.
അശ്വതിക്ക് 63.3 ശതമാനം വൈകല്യമുണ്ടെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. 80 ശതമാനത്തിൽ താഴെ വൈകല്യമുള്ളവർക്കു പ്രത്യേക പരിഗണനാ വിഭാഗത്തിൽ പ്രവേശനത്തിന് അനുമതിയുണ്ടായിരിക്കെ, കൈക്കു സ്വാധീനക്കുറവുണ്ടെന്ന പേരിൽ അയോഗ്യത കൽപിച്ചത് അനുചിതമാണെന്നു അശ്വതി ഹർജിയിൽ ആരോപിച്ചിരുന്നു.
എംബിബിഎസ് പ്രവേശനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതിനാൽ മറ്റൊരു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് തേടാൻ സാഹചര്യമില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി വിദ്യാർത്ഥിനിക്കു പ്രവേശനം നൽകാൻ മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നിർദേശം നൽകുകയായിരുന്നു.
നീറ്റ് പരീക്ഷയിൽ പ്രത്യേക പരിഗണനാ വിഭാഗത്തിൽ 556ാം റാങ്ക് നേടിയ മലപ്പുറം കരുവാരകുണ്ട് കക്കറ സ്വദേശിനി പി അശ്വതി മഞ്ചേരി മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടിയിരുന്നു. തുടർന്നു മെഡിക്കൽ ബോർഡിനു മുൻപിൽ പരിശോധനയ്ക്ക് ഹാജരായെങ്കിലും കൈയ്യിന് സ്വാധീനക്കുറവുള്ളതിനാൽ മെഡിക്കൽ, ഡെന്റൽ കോഴ്സുകൾ പഠിക്കാൻ വിദ്യാർത്ഥിനിക്കു യോഗ്യതയില്ലെന്നു ബോർഡ് വിധിയെഴുതുകയായിരുന്നു.
അതേസമയം, കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായതോടെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിലെത്തി എംബിബിഎസ് പ്രവേശനം നേടുമെന്ന് അശ്വതിയുടെ കുടുംബം അറിയിച്ചു.