കല്‍പ്പറ്റ:വന്യമൃഗശല്യം മൂലമുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതിയുമായി വയനാട്ടിലെ ജനങ്ങള്‍.വന്യമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ മരണം, പരിക്ക്, വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍, കൃഷിനാശം തുടങ്ങിയവക്കുള്ള നഷ്ടപരിഹാരവിതരണമാണ് നീളുന്നത്. ഇത്തരത്തില്‍ വടക്കേ വയനാട്ടില്‍ മാത്രം നല്‍കാനുള്ളത് ഒന്നരക്കോടിയിലേറെ രൂപയാണ്.
ഒന്നരവര്‍ഷമായി ഒരാള്‍ക്കും നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത് വടക്കേ വയനാട്ടിലാണ്. ഇതില്‍ തന്നെ വടക്കേ വയനാട് വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന തിരുനെല്ലിയിലാണ് നാശങ്ങള് ഏറെയും. 35 വര്‍ഷത്തിനിടയില്‍ വടക്കേവയനാട്ടില്‍ 84 പേര് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടാല്‍ പത്ത് ലക്ഷവും പരിക്കേറ്റാല്‍ രണ്ട് ലക്ഷവുമാണ് നഷ്ടപരിഹാരമായി നല്‍കുക. കാര്‍ഷിക മേഖലയിലാണെങ്കില്‍ ഒരു തെങ്ങിന് 770 രൂപ എന്ന നിരക്കിലും കവുങ്ങിന് 160 രൂപയും വാഴക്ക് 90 രൂപയും രണ്ടര ഏക്കര്‍ നെല്‍കൃഷിക്ക് 11000 രൂപയുമാണ് നല്‍കുന്നത്. എന്നാല്‍ ഈ തുക തന്നെ തുച്ഛമാണെന്ന കര്‍ഷകരുടെ പരാതി വര്‍ഷങ്ങളായി നില്നില്ക്കുന്നുണ്ട്.
ഒരു ഹെക്ടര്‍ വയലില്‍ കൃഷി ചെയ്യാന്‍ 77,000 രൂപ ചിലവ് വരും. പൂര്‍ണവളര്‍ച്ചയെത്തിയ തെങ്ങിന് പതിനായിരം രൂപയെങ്കിലും നല്‍കണമെന്നാണ് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം. ഇക്കാര്യങ്ങളൊന്നും ഇതുവരെ വനംവകുപ്പ് പരിഗണിച്ചിട്ടില്ല.
വന്യമൃഗശല്യമുണ്ടാകുമ്പോള് വനംവകുപ്പ് ഉദ്യോഗസഥര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും അത് പെട്ടെന്ന് നല്‍കുകയും ചെയ്യുന്ന രീതി മുമ്പുണ്ടായിരുന്നെങ്കിലും ഫണ്ടില്ലാത്തതാണ് വിതരണം നീണ്ടു പോകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നഷ്ടപരിഹാരവിതരണം കൂടുതല്‍ പ്രതിസന്ധിയിലാകാനാണ് സാധ്യത.