ഹസ്സാൻ: വിവാഹമോചന കേസിന്റെ കൗൺസിലിങിനായി എത്തിയ യുവതിയെ ഭർത്താവ് കുടുംബ കോടതിയിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ ഹസ്സാനിൽ ശനിയാഴ്ചയാണ് സംഭവം.
കുടുംബപ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഹോളേനരശിപുർ കുടുംബകോടതിയിൽ എത്തിയ ചിത്ര (28)യെയാണ് ഭർത്താവ് ശിവകുമാർ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ശിവകുമാറിനെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
കോടതിയിൽ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങ്ങിന് ഹാജരാകാനായി തീയതി അനുവദിച്ചിരുന്നു. ഒരു മണിക്കൂറത്തെ കൗൺസിലിങ്ങിനും ഇവർ വിധേയരായി. കൗൺസിലിങ്ങിനിടെ ഇരുവരും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
പിന്നാലെ, ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. ഇവിടേക്ക് പിന്തുടർന്നെത്തിയ ശിവകുമാർ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ആർ ശ്രീനിവാസ ഗൗഡ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.