ബംഗളൂരു: യുവതി നാലുവയസുകാരിയായ മകളെ ഫ്ളാറ്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ സംഭവത്തിൽ ഞെട്ടൽ. ബംഗളൂരുവിലാണ് സംഭവം. കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്നാണ് 29വയസുകാരിയാണ് പിഞ്ചു മകളെ പുറത്തേക്കെറിഞ്ഞത്.
പരിക്കേറ്റ കുഞ്ഞ് തൽക്ഷണം മരിച്ചു. നോർത്ത് ബംഗളൂരുവിലെ എസ്ആർ നഗറിലെ അപാർട്ട്മെന്റിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ താഴോട്ട് എറിഞ്ഞ ശേഷം യുവതി എടുത്ത് ചാടാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ ബന്ധുക്കൾ യുവതിയെ പിടിച്ചുമാറ്റിയതാണ് രക്ഷയായത്.
ആദ്യം പരിസരവാസികൾ കരുതിയത് കുട്ടി കാലുതെറ്റി വീണെന്നാണ്. പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് അമ്മയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന നിഗമനത്തിൽ എത്തിയത്. യുവതി കുഞ്ഞിനെ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ തുമ്പായത്.
നാലു വയസുകാരിക്ക് കേൾവിയും സംസാരശേഷിയും കുറവായിരുന്നുവെന്നും ഇതുമൂലം യുവതി വിഷാദാവസ്ഥയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
യുവതിക്കെതിരേ ഐപിസി 302 പ്രകാരം കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായും എന്തെങ്കിലും മാനസികരോഗമുണ്ടെങ്കിൽ അത് കോടതിയിൽ തെളിയിക്കേണ്ടിവരുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ആർ ശ്രീനിവാസ ഗൗഡ പറഞ്ഞു.ദന്ത ഡോക്ടറാണ് യുവതി. ഭർത്താവ് സോഫ്റ്റ്വെയർ എൻജിനീയറുമാണ്.