മുംബൈ: നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ മുംബൈയിൽ അറസ്റ്റിൽ. 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
നടന് ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു
പുനെ ദത്തെടുക്കൽ കേന്ദ്രത്തിലെ ജീവനക്കാരനാണ് വിവരം ആദ്യം ലഭിച്ചത്. തുടർന്ന് സ്ത്രീ-ശിശുക്ഷേമ അധികൃതർക്ക് വിവരം കൈമാറി. ഇക്കാര്യം മുംബൈ പൊലീസിനെ അറിയിക്കുകയും ശേഷം ഇവർക്കായി കെണിയൊരുക്കുകയും ചെയ്തു. ആവശ്യക്കാരെന്ന വ്യാജേനെ പോലീസ് ഇവരെ സമീപിച്ചു.
കുട്ടിയെ നൽകാൻ 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതിൽ 4 ലക്ഷം ശിശുവിന്റെ ബയോളജിക്കൽ മാതാപിതാക്കൾക്ക് നൽകണം, ബാക്കി തങ്ങളുടെ കമ്മീഷനാണെന്നും ഇവർ പറഞ്ഞു. കച്ചവടം ഉറപ്പിച്ചതോടെ ഗാന്ധി മാർക്കറ്റ് ഏരിയയിലെ ഒരു നഴ്സിംഗ് ഹോമിന് സമീപം എത്താൻ ആവശ്യപ്പെട്ടു.
പദ്ധതി പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ജൂലിയ ഫെർണാണ്ടസ് (35), ഷബാന ഷെയ്ഖ് (30) എന്നിവരെ പിടികൂടുകയായിരുന്നു. മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഇവർ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.