അഹ്മദാബാദ്: മദ്യം നിരോധിക്കപ്പെട്ട ഗുജറാത്തിലുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തിൽ 10 പേരെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലായിരുന്നു സംഭവം. സംസ്ഥാനത്ത് വിഷമദ്യം ഒഴുകുന്നുണ്ടെന്ന് രേഖാമൂലം പരാതി നൽകിയിട്ടും പരാതി പോലീസ് അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
മരിച്ചവരിൽ 31 പേർ ബോട്ടാഡിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരും ഒമ്പത് പേർ അഹമ്മദാബാദ് ജില്ലയിലെ ധന്ധുക താലൂക്കിൽ നിന്നുള്ളവരുമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 50 ഓളം പേർ ഭാവ്നഗർ, ബോട്ടാഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞതായി മിഡ്-ഡേ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നിലവിൽ 20 പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ സ്വകാര്യ ഫാക്ടറിയിൽ നിന്നും അവിടുത്തെ ഗോഡൗൺ ചുമതലക്കാരനായ ജയേഷ് ഖെവാഡിയ എന്നയാളാണ് മെഥനോൾ വിതരണക്കാർക്ക് എത്തിച്ച് നൽകുന്നതെന്നാണ് റിപ്പോർട്ട്. 7,000 രൂപ പ്രതിഫലമായി കൈപ്പറ്റുകയും ഇത് മദ്യമെന്ന പേരിൽ പാവപ്പെട്ട തൊഴിലാളികളിൽ നിന്ന് വൻ തുക വാങ്ങി വിതരണം ചെയ്യുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
ദുരന്തം നടന്ന ബൊട്ടാദ് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ് നാല് മാസം മുൻപ് വ്യാജമദ്യത്തെ കുറിച്ച് പോലീസിന് കത്ത് നൽകിയിരുന്നു. വ്യാജമദ്യം ഒഴുകുന്നെന്ന കത്ത് പൊലീസ് അവഗണിച്ചിരുന്നു. ഇതിനിടെ മദ്യമാഫിയയിൽ നിന്ന് പണം പിരിക്കാൻ സ്ഥലത്തെ ഒരു എഎസ്ഐ നടത്തുന്ന സംഭാഷണവും പുറത്ത് വന്നിരുന്നു.