ന്യൂഡൽഹി: ഫുട്പാത്തിൽ രാത്രി കിടന്നുറങ്ങാൻ സ്ഥലം വിട്ടുനൽകാത്തതിനെ തുടർന്ന് സ്ത്രീയെ കൊല്ലാൻ ശ്രമം. ലേഡി ഹാർഡിഞ്ച് ആശുപത്രി ഗേറ്റിന് സമീപത്താണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പഹർഗഞ്ച് പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന മനോജ് കുമാർ( 42) ആണ് പിടിയിലായത്.
ഇയാളുടെ അടിയേറ്റ് തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് മന്ദിർ മാർഗ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, പോലീസ് എത്തിയപ്പോൾ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടെന്നും സംശയം തോന്നിയതോടെ ഇയാളെ പിന്തുടർന്ന് ദി കൊണാട്ട് ഹോട്ടലിന് സമീപത്ത് വെച്ച് പിടികൂടുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. പോലീസ് എത്തിയാണ് പരിക്കേറ്റ സ്ത്രീയെ എൽഎച്ച്എംസി ആശുപത്രിയിലേക്ക് മാറ്റിയതും.
യുവതിക്ക് മൊഴി നൽകാൻ സാധിക്കാത്ത അവസ്ഥയിലായതിനാൽ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആശുപത്രി സെര്യൂരിറ്റി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. പിടിയിലായ ആൾ സ്ത്രീയെ ഫുട്പാത്തിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ടെന്നും അവരുടെ തലയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും ജീവനക്കാർ മൊഴി നൽകി. ചോദ്യം ചെയ്യലിൽ മനോജ് കുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു.