ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി.പി. മാധവനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. 26-കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി.
യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാൽ കടുത്ത അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉത്തം നഗർ പോലീസ് സ്റ്റേഷനിൽ ജൂൺ 25-നാണ് പരാതി ലഭിച്ചതെന്നും ഐപിസി സെക്ഷനുകൾ 376, 506 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണർ എം. ഹർഷവർധൻ അറിയിച്ചു.
മാധവന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിർന്ന രാഷ്ട്രീയനേതാവിന്റെ പേഴ്സണൽ സെക്രട്ടറിയാണെന്നും 71 കാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണർ നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ താമസിച്ചു വരുന്ന യുവതിയുടെ ഭർത്താവ് കോൺഗ്രസ് പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം. 2020 ൽ അദ്ദേഹം മരിച്ചു. ആ ബന്ധമാവാം യുവതിയെ മാധവനുമായി പരിചയപ്പെടാൻ ഇടയാക്കിയതെന്ന് പോലീസ് പറയുന്നു.