ബംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ച 17കാരിയെയാണ് പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് . രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. മൈസൂരുവിലെ പെരിയപട്ടണയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്.
മുന്നാക്ക വിഭാഗമായ വൊക്കലിഗ സമുദായത്തിലാണ് ശാലിനിയുടെ കുടുംബം. സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി ശാലിനി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ യുവാവിന്റെ പേരിൽ പോലീസിൽ പരാതി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും പെൺകുട്ടി തന്റെ നിലപാട് അറിയിച്ചിരുന്നു.
ഇതോടെ പെൺകുട്ടിയെ പോലീസ് സർക്കാരിന്റെ സംരക്ഷണകേന്ദ്രത്തിലാക്കി. ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി ആവശ്യപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. തുടർന്നും പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും അറിയിച്ചു. ഇതിനെ തുടർന്ന് പിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തിൽ കൊണ്ടിടുകയായിരുന്നു. സംഭവത്തിൽ, പെൺകുട്ടിയുടെ പിതാവ് സുരേഷ്നെ പോലീസ് അറസ്റ്റ് ചെയ്തു.