ഹൈദരാബാദ്: പബ്ബിൽ നിന്നും പുറത്തിറങ്ങിയ 17കാരിയെ ആഡംബര കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജൂബിലി ഹിൽസിലാണ് പ്രായപൂർത്തിയാകാത്ത നാല് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ജൂൺ ഒന്നിനാണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചത്.
പബ്ബിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ആൺകുട്ടികൾ ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഹൈദരാബാദിലെ സമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്തായിരുന്നു ക്രൂരത. ആൺകുട്ടികൾ ഉപേക്ഷിച്ചു പോയതോടെ പെൺകുട്ടി പിതാവിനെ വിളിച്ചു കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. നഗരത്തിലെ രാഷ്ട്രീയ നേതാക്കളുടെ മക്കളും ചെറുമക്കളുമാണ് കുറ്റകൃത്യം നടത്തിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആരോപണവിധേയരായവരിൽ ടിആർഎസ് എംഎൽഎയുടെ മകനുമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മെഴ്സിഡസ് ബെൻസ് കാറിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പബ്ബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ അടുത്തെത്തിയ കൗമാരക്കാരായ ആൺകുട്ടികൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു.