ലക്നൗ: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടോയെന്ന് അറിയാൻ നടത്തിയ സർവേയിൽ ശിവലിംഗം കിണറിൽ കണ്ടെത്തിയ വാദം തെറ്റെന്ന് മസ്ജിദ് കമ്മിറ്റി. കിണറ്റിനുള്ളിൽ ‘ശിവലിംഗം’ കണ്ടെത്തിയെന്ന ഹർജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി അറിയിച്ചു.
പള്ളിയുടെ വാസുഖാനയിൽ ഫൗണ്ടന്റെ കഷ്ണം മാത്രമെ ഉള്ളൂവെന്നും കമ്മിറ്റി അഭിഭാഷകൻ റയീസ് അഹമ്മദ് അൻസാരി പ്രതികരിച്ചു. ശിവലിംഗം കണ്ടെത്തിയ സ്ഥലം സീൽ ചെയ്യാൻ യുപിയിലെ വാരാണസിയിലെ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് റയീസ് അഹമ്മദ് അൻസാരിയുടെ പ്രതികരണം.
ഗ്യാൻവാപി മസ്ജിദ് കിണറ്റിനുള്ളിൽ ഒരു ‘ശിവലിംഗം’ കണ്ടെത്തിയതായി ഹിന്ദുപക്ഷ അഭിഭാഷകർ അവകാശപ്പെട്ടിരുന്നു. ഇതേതുടർന്ന് പ്രദേശം സീൽ ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും അർദ്ധസൈനിക വിഭാഗത്തിനും പ്രാദേശിക കോടതി ഉത്തരവിടുകയായിരുന്നു.സർവേയ്ക്കെതിരായ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടെ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
രാഖി സിംഗ്, ലക്ഷ്മി ദേവി, സീത സാഹു എന്നിവരുൾപ്പെടുന്ന ഡൽഹിയിലെ അഞ്ച് സ്ത്രീകൾ 2021 ഏപ്രിൽ 18 ന് ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമാണെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് പണിഞ്#ിരിക്കുന്നതെന്ന് ഹർജിക്കാർ വാദിക്കുന്നു.
തുടർന്ന് മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു ആരാധനാ ചിഹ്നങ്ങളുണ്ടെന്ന അവകാശവാദത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനാണ് മസ്ജിദിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാൻ വാരാണസിയിലെ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചത്.