കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇന്നു പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് പുതിയ പ്രതീക്ഷകൾ നൽകുന്നത്. ബലിഗഞ്ചിൽ തൃണമൂൽ കോൺഗ്രസിന്റെ ബാബുൽ സുപ്രിയോ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത് സിപിഐഎമ്മാണ്. 30,940ലധികം വോട്ടുകൾ നേടി സിപിഎമ്മിന്റെ സ്ഥാനാർത്ഥി സൈറ ഷാ ഹലീം കരുത്തുകാണിച്ചതാണ് പുതിയ പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
2021-ലെ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. ഫുവദ് ഹലീമിന് 8474 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. അന്ന് ബിജെപിക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു സ്ഥാനാർത്ഥി.
അതേസമയം, കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ലോക്നാഥ് ചാറ്റർജി 31,226 വോട്ട് നേടിയെങ്കിൽ ഇത്തവണ അത് 8094 വോട്ടിലേക്ക് ചുരുങ്ങിയതും സിപിഎമ്മിന് പ്രതീക്ഷയാണ്.
ബംഗാളിലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കണക്കുകളെ അപേക്ഷിച്ച് വൻമുന്നേറ്റമാണ് സിപിഎമ നടത്തിയിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും സിപിഐഎം പലയിടത്തും രണ്ടാം സ്ഥാനത്തേക്കെത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് തൊട്ട് ബിജെപിക്കുണ്ടായിരുന്ന വോട്ട് വളർച്ച നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം താഴേക്ക് പോവുകയാണ്.