ഭോപ്പാൽ: രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്ര. ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താൻ രാഷ്ട്രീയത്തിൽ ചേരാൻ തയാറാണെന്നാണ് വദ്ര പ്രതികരിച്ചിരിക്കുന്നത്.
‘എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും രാഷ്ട്രീയം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു’- വദ്ര പറഞ്ഞു. ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം ഡൽഹിയിലേക്ക് പോകാൻ എത്തിയതായിരുന്നു വദ്ര. മഹാകൽ ക്ഷേത്രത്തിന് വേണ്ടി മുൻ കോൺഗ്രസ് സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിയതായും എന്നാൽ ബിജെപി സർക്കാർ ഒന്നും ചെയ്തില്ലെന്നും വദ്ര കുറ്റപ്പെടുത്തി.
ജനങ്ങൾ അവരുടെ പ്രതിനിധിയായി തന്നെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തനിക്ക് സാധിക്കും. ഇന്ന് യഥാർഥ ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും മാധ്യമങ്ങൾ പോലും സത്യങ്ങൾ പറയാൻ ഭയപ്പെടുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയിൽ നിരാശയില്ലെന്നും പ്രിയങ്കയുടെ പരിശ്രമങ്ങൾക്ക് പത്തിൽ പത്ത് മാർക്ക് തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.