തൃശൂർ: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് റോഡരികിൽ വെച്ച് മാതാപിതാക്കളെ വെട്ടിക്കൊന്ന കേസിൽ മകൻ അനീഷ് കീഴടങ്ങി. പുലർച്ചെ 2 മണിക്ക് കമ്മീഷണർ ഓഫീസിൽ എത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഞായറാഴ്ച അതിരാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം കണ്ട് ഓടിക്കൂടിയവരെ ഭീഷണിപ്പെടുത്തി പോലീസിനെ വിളിച്ച് വിവരമറിയിച്ചാണ് അനീഷ് ബൈക്കിൽ രക്ഷപ്പെട്ടത്. അനീഷും മാതാപിതാക്കളും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലാപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
also read- കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തി
വീടിന് മുൻപിൽ മാവിൻ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി ഉണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മൺവെട്ടി വാങ്ങി അനീഷ് തലയ്ക്കടിക്കുകയുമായിരുന്നു.
ഇതുകണ്ട് തടയാൻ എത്തിയ അച്ഛനെയും പ്രതി മർദ്ദിച്ചു. വീടിനകത്തു നിന്നും വെട്ടുകത്തിയെടുത്തുകൊണ്ട് വന്ന് അച്ഛനെ വെട്ടുകയും ഇതേകത്തി കൊണ്ട് അമ്മയേയും വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് എത്തും മുൻപെ അനീഷ് ബൈക്കിൽ രക്ഷപ്പെട്ടു.