ഹൈദരാബാദ്: സുഹൃത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ഹൈയർ ഡൈ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. ഇരുപത്തിനാലുകാരനായ യുവാവാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്.
സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ അകാരണമായി കുടുക്കാൻ ശ്രമിക്കുന്നുവെന്നാണ് യുവാവിന്റെ ആരോപണം. ഹെയർ ഡൈ കുടിച്ചതിനു ശേഷം വീഡിയോ എടുത്ത യുവാവ് ഇത് സുഹൃത്തുക്കൾക്ക് അയക്കുകയും ചെയ്തു. കാർ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ ആരോഗ്യനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ മാത്രമാണ് വിളിച്ചതെന്നും കേസിൽ കുടുക്കാൻ ശ്രമം നടന്നെന്ന ആരോപണവും പോലീസ് നിഷേധിച്ചു. കഴിഞ്ഞ മാസമാണ് സാഗറിന്റെ സുഹൃത്തായ മഹേന്ദർ(29) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
കാശിപേട്ടിലെ റെയിൽവേ ട്രാക്കിലാണ് മഹേന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്. മഹേന്ദറിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം മൃതദേഹവുമായി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസിൽ കാശിപേട്ട് പൊലീസ് കേസന്വേഷണം ഏറ്റെടുത്തിരുന്നു. അന്വേഷണം നടത്തി വരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ, മഹേന്ദർ ഗ്രാമത്തിലെ മറ്റൊരാളുമായി വഴക്കിടുന്നതും സുഹൃത്തുക്കളായ സാഗറും രാജയ്യയും ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ പൊലീസിന് ലഭിച്ചു. വീഡിയോയുടെ അവസാനം രാജയ്യ മഹേന്ദറിനെ തള്ളിയിടുന്നതായും ഇയാൾ അനക്കമില്ലാതെ കിടക്കുന്നതും കാണാമായിരുന്നു.
തുടർന്ന് രാജയ്യയെ പൊലീസ് ചോദ്യം ചെയ്യലിന് വിളിച്ചിരുന്നു. എന്നാൽ വീഡിയോ പ്രാങ്ക് ആയിരുന്നുവെന്നും ഇത്തരത്തിൽ ചിത്രീകരിച്ച മറ്റു പല വീഡിയോസും പൊലീസിന് മുന്നിൽ കാണിക്കുകയും ചെയ്തതായി തണ്ടൂർ സിഐ കെ ജഗദീഷ് പറഞ്ഞു. ഇതിനു ശേഷമാണ് സാഗറിനെ ചോദ്യം ചെയ്യാൻ വിളിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സാഗറിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.