ന്യൂഡൽഹി: ഉക്രൈനിലെ പ്രതിസന്ധിക്കിടെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ വൈകാതെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദ്യാർത്ഥകളുൾപ്പെടെ 18,000 ഇന്ത്യക്കാരാണ് ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. തിരികെ കൊണ്ടുവരാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്.
യുദ്ധ ഭീഷണി ഉയർന്നപ്പോൾ തന്നെ കൂടുതൽ സർവീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ വ്യോമപാത അടച്ച സാഹചര്യത്തിൽ വിമാനമാർഗം തിരിച്ചെത്തിക്കാൻ കഴിയില്ല. മടങ്ങി വരാൻ താത്പര്യമുള്ള എല്ലാവരേയും തിരികെ എത്തിക്കാൻ ബദൽ മാർഗം തേടുന്നുവെന്നും എന്നാൽ അക്കാര്യത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
യുദ്ധ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികളുമായി സംസാരിച്ചു. അവർക്ക് ആശങ്കയുണ്ട്. എന്നാൽ മറ്റിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങളില്ലെന്ന് അറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.