മുംബൈ: കൊവിഡ്-19 വ്യാപനം രാജ്യത്ത് കുത്തനെ ഉയരുന്നതിനിടെ സ്വയം പരിശോധ നടത്താൻ കഴിയുന്ന സെൽഫ് ടെസ്റ്റ് കിറ്റുകളുടെ വിൽപ്പനയിലും വർധനവ്. വിവിധ മേഖലയിൽ ജോലിചെയ്യുന്നവരാണ് കിറ്റ് വാങ്ങി പരിശോധന നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. സ്വയം പരിശോധന നടത്തി മുപ്പത് മിനിറ്റിനകം ഫലം ലഭിക്കുന്ന കിറ്റുകളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്.
മുംബൈ, ഡൽഹി, ബംഗളൂരു, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിലാണ് കിറ്റ് വിൽപ്പനയിൽ വർധനവുണ്ടായിരിക്കുന്നത്. ശേഷം, രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിൽപ്പന വർധിച്ചു. ഈ മാസം ആദ്യവാരം മുതൽ കേരളത്തിലും വിൽപ്പന ഉയർന്നു. വിൽപ്പന കുത്തനെ കൂടിയതോടെ മഹാരാഷ്ട്രയിലെ മുംബൈയിൽ ടെസ്റ്റ് കിറ്റ് വാങ്ങുന്നവർ ആധാർ നമ്പർ നൽകണമെന്ന് നിർദേശം നൽകി.
നിലവിൽ 7 കമ്പനികൾ നിർമ്മിച്ച കിറ്റുകൾക്കാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരം നൽകിയിരിക്കുന്നത്. പാൻ ബയോ, കോവി സെൽഫ്, കോവി ഫൈൻഡ് തുടങ്ങിയ കമ്പനികളുടെ കിറ്റുകളാണ് വിപണിയിൽ സജീവമായിട്ടുള്ളത്. 250 രൂപ മുതൽ 350 രൂപ വരെയാണ് വില.