മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. ഡൽഹിയിലെ ബുധവിഹാർ മേഖലയിലെ രോഹിണിയിലാണ് സംഭവം. ഓൺലൈൻ ഭക്ഷണ വിതരണ സേവനമായ സൊമാറ്റോയുടെ ഡെലിവെറി ജീവനക്കാരനായ സലീൽ ത്രിപാഠി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഡൽഹി പോലീസ് കോൺസ്റ്റബിളായ മഹേന്ദ്ര ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. രോഹിണി നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു മഹേന്ദ്ര. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് ലക്കുകെട്ട കോൺസ്റ്റബിൾ ഓടിച്ച വാഹനം യുവാവിൻറെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിനിടെ പിതാവിനെ നഷ്ടമായ സലീൽ ത്രിപാഠിയായിരുന്നു കുടുംബത്തിൻറെ കാര്യങ്ങൾ നോക്കിയിരുന്നത്, ഇതോടെ കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ് നഷ്ടമായത്. സലീലിൻറെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സൊമാറ്റോ വക്താവ് അറിയിച്ചു. അപകടസ്ഥലത്ത് നിന്ന് ദൃക്സാക്ഷികൾ തയ്യാറാക്കിയ വീഡിയോയാണ് കേസിൽ വഴിത്തിരിവായത്. നാട്ടുകാർ പോലീസുകാരനെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.