ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പതിൽ വൻ എടിഎം കവർച്ച. എടിഎം കുത്തിത്തുറന്ന് 8.56 ലക്ഷം രൂപയാണ് സംഘം കവർന്നത്. മീററ്റ് റോഡിലെ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ എടിഎമ്മാണ് കവർച്ചയ്ക്കിരയാക്കിയത്.
ശനിയാഴ്ച വൈകീട്ട് ഷട്ടർ പൂട്ടി ബാങ്ക് ജീവനക്കാരൻ പോയ ശേഷമെത്തിയ സംഘം പൂട്ട് തകർത്ത് എടിഎമ്മിൽ കയറുകയും കൃത്യം നടത്താൻ രണ്ട് മണിക്കൂറോളം എടിഎമ്മിൽ ചെലവഴിച്ചതായും ലഭ്യമായ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കവർച്ച സംഘാംഗം ചുറ്റുപാടും നിരീക്ഷിക്കുന്നതും മറ്റൊരാൾ എടിഎമ്മിൽ കയറുന്നതിന്റെയും ദൃശ്യങ്ങളടക്കം ലഭ്യമായിട്ടുണ്ട്.
കവർച്ചക്ക് ശേഷം സംഘത്തെ കൂട്ടാളികൾ ബൈക്കിൽ കയറ്റിയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ സമീപത്തെ ആശുപത്രിയിലെ സിസിടിവിയിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.
എടിഎമ്മിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയ പ്രദേശവാസികൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്. ബാങ്ക് ജീവനക്കാരൻ അശോക് ശുക്ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.