തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് യുവാവ് കുത്തേറ്റുമരിച്ചത് ആസൂത്രിത കൊലപാതകമെന്ന് ആരോപണം. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കൊല്ലപ്പെട്ട അനീഷ് ജോർജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് യുവാവിന്റെ മാതാപിതാക്കൾ ആരോപിച്ചു. കൊല്ലപ്പെട്ട അന്നു പുലർച്ചെ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് അനീഷിന്റെ അമ്മ ഡോളി പറയുന്നത്.
പുലർച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഫോൺകോൾ വന്നിരുന്നു. ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോൺകോൾ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്. എന്നാൽ എപ്പോഴാണ് അനീഷ് വീട്ടിൽ നിന്നും പോയതെന്ന് തങ്ങൾക്ക് അറിയില്ല. പോലീസ് വന്നപ്പോാഴാണ് മകൻ വീട്ടിലില്ലെന്ന കാര്യം അറിഞ്ഞതെന്നും മാതാപിതാക്കളായ ജോർജും ഡോളിയും പറയുന്നു.
ഇരുവീട്ടുകാർക്കും പരസ്പരം പരിചയമുണ്ട്. അനീഷ് മുമ്പും ആ വീട്ടിൽ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളനെന്ന് വിചാരിച്ചാണ് കുത്തിയതെന്ന പ്രതി സൈമണിന്റെ വാദം കളവാണ്. പ്രതിയായ സൈൺ ലാലൻ കുടുംബവുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. അപ്പോൾ പെൺകുട്ടിയുടെ അമ്മ അനീഷിനെ വിളിക്കുമായിരുന്നു. സൈമണിന്റെ വീട്ടിലെ കുടുംബവഴക്കിൽ അനീഷ് ഇടപെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും അമ്മ പറഞ്ഞു.
സംഭവത്തിന് തലേദിവസം പെൺകുട്ടിയും സഹോദരിയും അമ്മയും അനീഷിനൊപ്പം ലുലുമാൾ സന്ദർശിച്ചിരുന്നതായും പോലീസിന് വ്യക്തമായി. സൈമൺ ലാലന്റെ മകളും ഭാര്യയും അനീഷിനൊപ്പം പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു. പെൺകുട്ടിയും അനീഷും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവം നടക്കുമ്പോൾ മുറിയിൽ സൈമണിന്റെ രണ്ടു മക്കളും മുറിയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
സൈമൺ വീട്ടിൽ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓർത്താണ് സഹിക്കുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞിരുന്നെന്നും ഡോളി സൂചിപ്പിച്ചു. അച്ഛൻ ലാലൻ പ്രശ്നക്കാരനാണെന്ന് പെൺകുട്ടിയും പറഞ്ഞിരുന്നു. അമ്മയോ പെൺകുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടിൽ പോകില്ലെന്നും ഡോളി പറഞ്ഞു.
ഹോട്ടൽ സൂപ്പർവൈസറാണ് അനീഷിന്റെ പിതാവ് ജോർജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്. നാലാഞ്ചിറ ബഥനി കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് അനീഷ്.