തഞ്ചാവൂർ: ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ആറ് പേർ അറസ്റ്റിൽ. തിരുവോണത്തിനടുത്താണ് സംഭവം. രാജ (51), അയ്യാവു (55), രാമൻ (62), ഗോപു (38), നദിമുത്തു (40), കണ്ണിയൻ (50) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ഇരുവരുടേയും വിവാഹം നടത്തിയതിനാണ് കേസ്.
ചൊവ്വാഴ്ച്ച രാവിലെ ഇരുവരും സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ ചേർന്ന് വിവാഹം തീരുമാനിച്ചത്. ആൺകുട്ടിക്ക് 17 വയസ്സും പെൺകുട്ടിക്ക് 16 വയസ്സുമാണ് പ്രായം. ഇരുവരും പ്ലസ്ടുവിന് ഒരേ സ്കൂളിലാണ് പഠിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം ആൺകുട്ടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. പുലർച്ചെ 12.30 ഓടെ അവർ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കുറച്ച് ഗ്രാമീണർ കാണുകയും ചെയ്തു. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ഗ്രാമവാസികൾ മാതാപിതാക്കളെ വിവരമറിയിച്ചു.
തുടർന്ന് വിവാഹത്തിന് സമ്മർദ്ദം ചെലുത്തി. ഗ്രാമവാസികളുടെ സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തിൽ വെച്ച് മാതാപിതാക്കൾഇരുവരുടേയും വിവാഹം നടത്തുകയായിരുന്നു. എന്നാൽ, സംഭവം പുറത്തറിഞ്ഞതോടെ തിരുവോണം പഞ്ചായത്ത് യൂണിയൻ വെൽഫെയർ ഓഫീസർ കമലാദേവി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പിന്നീട് ആൺകുട്ടിയെ തഞ്ചാവൂരിലെ ജുവനൈൽ ഹോമിലേക്കും പെൺകുട്ടിയെ സർക്കാർ ഹോമിലേക്കും അയച്ചു.