ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് മൊഡേണ കോവിഡ് വാക്സിൻ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി. ഇന്ത്യയിൽ വാക്സിന് വിതരണം ചെയ്യാനൊരുങ്ങുന്ന മരുന്ന് നിർമ്മാണ കമ്പനി സിപ്ലയ്ക്കാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്.
അനുമതി തേടിയതിന് പിന്നാലെ തന്നെ ഡിസിജിഐ അനുമതി നൽകുകയായിരുന്നു. മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തിങ്കളാഴ്ചയാണ് കമ്പനി തേടിയതെന്ന് സിപ്ല അധികൃതർ അറയിച്ചു.
ഫൈസർ വാക്സിനൊപ്പം മൊഡേണ വാക്സിനും ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ച കോവിഡ് വാക്സിനാണ്. 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുഎസിൽ 12 കോടിയോളം പേർക്കും ഫൈസർ, മൊഡേണ വാക്സിനുകളാണ് വിതരണം ചെയ്തത്. കാര്യമായ സുരക്ഷാ പ്രശ്നങ്ങളൊന്നും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.