ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം രാവിലെയും തുടരുന്നു. വാദം രാവിലെ എട്ടു മണിക്ക് ആരംഭിച്ചു. തര്‍ക്കം സംബന്ധിച്ച് മറുപടി നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം തുടരുന്നത് രാവിലേക്ക് മാറ്റിയത്. രാത്രി 11 മണിയോടെയാണ് ഹര്‍ജി പരിഗണിച്ചത്.
ജഡ്ജിയുടെ വസതിയില്‍ നടന്ന വാദം രണ്ടര മണിക്കൂര്‍ നീണ്ടു. എന്നാല്‍ തീരുമാനമുണ്ടാകാതെ വന്നതോടെയാണ് കൂടുതല്‍ വാദത്തിനായി രാവിലേക്ക് മാറ്റിയത്. കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെയാണ് തര്‍ക്കം തലപൊക്കിയത്. തുടര്‍ന്നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ഡിഎംകെ അണികള്‍ വൈകാരികമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സര്‍ക്കാര്‍ മറീനാ ബീച്ചില്‍ കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തത്.
മറീനാബിച്ചില്‍ ഇതിന് സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇതുവരെ നിലപാചടെടുക്കാത്തതിനാലാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹര്‍ജിയില്‍ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഡിഎംകെ നേതാവ് എ ശരവണന് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും വൈകോയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയില്‍ നിന്ന് ഗോപാലപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയി.