ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാവേരി ആശുപത്രിയിരുന്നു അന്ത്യം. പനിയും അണുബാധയും മൂലം അതീവഗുരുതരാവസ്ഥയിലായിരുന്നു കരുണാനിധി.
രക്തസമ്മര്‍ദം താഴ്ന്നതിനെത്തുടര്‍ന്നു രണ്ടാഴ്ച മുമ്പാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ദയാലു അമ്മാള്‍ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജൂലൈ 29 നു ആശുപത്രിയിലായ ശേഷം ആദ്യമായാണ് ദയാലു അമ്മാളിനെ അവിടേക്കു കൊണ്ട് വന്നത്. മകന് എംകെ തമിലരശു അവരെ വീല്‍ ചെയറില്‍ കരുണാനിധിയുടെ അടുത്തെത്തിച്ചു.
മുത്തുവേല്‍ കരുണാനിധി 1969 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ അഞ്ചു തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. 1924 ല്‍ തിരുക്കുവലയില് ജനിച്ചു. ഡിഎംകെ സ്ഥാപകന്‍ അണ്ണാദുരൈ അന്തരിച്ച ശേഷം അതിന്റെ നേതാവായി ഉയര്‍ന്ന കരുണാനിധി 60 നീണ്ട വര്‍ഷങ്ങള്‍ തമിഴ് രാഷ്ട്രീയത്തില്‍ നിറ സാന്നിധ്യമായി. അദ്ദേഹം മത്സരിച്ച ഒറ്റ തെരഞ്ഞെടുപ്പില്‍ പോലും പരാജയപ്പെട്ടില്ല; ഒന്നുകില്‍ മുഖ്യമന്ത്രി അല്ലെങ്കില്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നു. എണ്ണപ്പെട്ട നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കരുണാനിധി തന്റെ പ്രസംഗങ്ങളിലൂടെ തുടര്‍ന്നും തമിഴ് ഭാഷയുടെ ശക്തി സൗകുമാര്യം തമിഴകത്തിന് പകര്‍ന്നു.
മൂന്നു തവണ വിവാഹം ചെയ്തു. പത്മാവതി, ദയാലു അമ്മാള്‍, രജതി. നാല് ആണ്മക്കള് എംകെ സ്റ്റാലിന്, എംകെ അഴഗിരി, എംകെ മുത്തു, എംകെ തമിലരശു. രണ്ടു പെണ് മക്കള്‍: കനിമൊഴി, എംകെ സെല്‍വി.
മൂത്ത മകന് മുത്തുവിന്റെ അമ്മ പത്മാവതി നേരത്തെ മരിച്ചു. അഴഗിരി, സ്റ്റാലിന്, സെല്‍വി എന്നിവര്‍ ദയാലു അമ്മാളിലെ മക്കളാണ്. കനിമൊഴി രജതിയിലുള്ള മകള്‍. ചെറുമക്കള്‍ അരുള്‍ നിധി, ഉദയനിധി സ്റ്റാലിന്, ദയാനിധി അഴഗിരി തുടങ്ങിയവര്‍.