ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യദിന പരസ്യമാണ് ഇന്ന് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഉന്നാവോ ബലാത്സംഗ-കൊലപാതക കേസുകളില്‍ പ്രതിയായ എംഎല്‍എ ചിത്രത്തില്‍ ഉള്‍പ്പെട്ടതാണ് വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. സ്വാതന്ത്യദിന-രക്ഷാബന്ധന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പരസ്യത്തിലാണ് ബലാത്സംഗ കേസിലെ പ്രതിയായ എംഎല്‍എ തലയുയര്‍ത്തി നില്‍ക്കുന്നത്. ഹിന്ദി ദിന പത്രത്തിലാണ് ഫുള്‍ പേജ് പരസ്യം എത്തിയത്.
പ്രതിയായ കുല്‍ദീപ് സിങിനെ കൂടാതെ മോഡി, യോഗി ആദിത്യനാഥ്, അമിത് ഷാ തുടങ്ങിയവരുമാണ് പരസ്യത്തില്‍ ഉള്ളത്. പ്രാദേശിക ബിജെപി നേതാവും ഉന്നോവിയിലെ ഊഗു നഗര പഞ്ചായത്ത് അധ്യക്ഷനുമായ അനുജ് ദീക്ഷിതാണ് പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി. ചിത്രം വിവാദത്തില്‍ കലാശിച്ചതോടെ അധികൃര്‍ വിശദീകരണവും നല്‍കുന്നുണ്ട്.
‘കുല്‍ദീപ് സിങ് ഞങ്ങളുടെ എംഎല്‍എയാണ്. എന്ത് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രം പരസ്യത്തില്‍ വന്നുകൂടാ, അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടതില്ല’ അനൂജ് ദീക്ഷിത് പറയുന്നു. അപ്പോള്‍ പിന്നെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പ്രഹസനമായിരുന്നോ എന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ഉന്നത നേതാക്കള്‍ക്കൊപ്പം കുല്‍ദീപ് സിങിന്റെ ചിത്രം പ്രസിദ്ധീകരിച്ചതില്‍ തെറ്റില്ലെന്ന് ഉത്തര്‍പ്രദേശില്‍ ബിജെപി വക്താവായ രാകേഷ് ത്രിപാഠിയും പ്രതികരിച്ചത്. എംഎല്‍എ കേസില്‍ പ്രതി മാത്രമാണ്. അദ്ദേഹം കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്‍ പിന്തുണ തന്നെയാണ് തലപ്പത്ത് നിന്നും എംഎല്‍എയ്ക്ക് ലഭിക്കുന്നതെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. ഉന്നാവോ ബലാത്സംഗ കേസിലും പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ കുല്‍ദീപ് സിങ് സെംഗര്‍ പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ട സംഭവത്തിലും പ്രതിക്കൂട്ടില്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് പരസ്യവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പരിക്കേറ്റതോടെ കുല്‍ദീപിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് നേതാവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ ഇരയായ പെണ്‍കുട്ടി ഇപ്പോഴും മരണത്തോട് മല്ലടിക്കുകയാണ്.