ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6 ഗോത്രവിഭാഗങ്ങള്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശുപാര്‍ശക്ക് എതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ നടത്തിയ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെയാണ് സംസ്ഥാനത്ത് കലാപം ശക്തമാകുന്നത്.
വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദിന് ശേഷവും സംസ്ഥാനത്ത് അക്രമം തുടരുകയാണ്. പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രി ചൗന മെയ്ന്റെ ബംഗ്ലാവിന് തീയിട്ടു. ജില്ലാ പോലീസ് കമ്മീഷണറുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. 50 വാഹനങ്ങള്‍ കത്തിച്ചതായാണ് റിപ്പോര്‍ട്ട്.
അഞ്ചു തിയ്യേറ്ററുകള്‍ കത്തിക്കുകയും ചലച്ചിത്ര മേളക്കു നാഗാലന്‍ഡില്‍ നിന്നെത്തിയ സംഗീത ഗ്രൂപ്പിനെ അക്രമിക്കുകയും ചെയ്തു. ഇതോടെ, ഇറ്റാനഗറില്‍ നടത്താനിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടകര്‍ റദ്ദാക്കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. നഹര്‍ലഗൂണ്‍ റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡ് സമരക്കാര്‍ ഉപരോധിച്ചു. ഒട്ടേറെ യാത്രക്കാരും രോഗികളും മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. സ്ഥിതി നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പുതിയ നിര്‍ദേശമാണ് വിവാദത്തിന് കാരണം. ദശാബ്ദങ്ങളായി അരുണാചല്‍ പ്രദേശില്‍ താമസിക്കുന്ന ആറ് വിഭാഗങ്ങള്‍ക്കാണ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് തദ്ദേശീയരായ ആദിവാസികളാണ് സമരം തുടങ്ങിയത്. ഈ തീരുമാനം തദ്ദേശീയരായ തങ്ങള്‍ക്ക് ഭാവിയില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് സമരക്കാരുടെ ആരോപണം. പിന്നീട് തദ്ദേശീയരായ ആദിവാസികള്‍ പുറത്ത് പോകേണ്ട സാഹചര്യമുണ്ടാകുമെന്നും അവര്‍ ഭയപ്പെടുന്നു.
അതേസമയം, പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.