ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിധി കാത്ത് കഴിയുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് വിധിക്കായി കാത്തിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ പോളിങ്ങിനുശേഷവും അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു.
തിരിച്ചടി പ്രവചിക്കുമ്പോഴും മധ്യപ്രദേശില്‍ ജയം തങ്ങള്‍ക്ക് ഉറപ്പിച്ചിരിക്കുകയാണ് ശിവരാജ്സിങ് ചൗഹാന്.
230 അംഗ സഭയില്‍ 113 സീറ്റുവരെ കോണ്‍ഗ്രസിന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് അടുത്തോ മോശമല്ലാത്ത സ്ഥിതിയിലോ ആണ് എല്ലാ പ്രവചനങ്ങളും. രാജസ്ഥാനില്‍ വസുന്ധര രാജെയും ബിജെപി കേന്ദ്രനേതൃത്വവുംതമ്മില് തുടക്കത്തില്‍ പ്രകടമായ അകല്‍ച്ച ആര്‍എസ്എസ് ഇടപെടലോടെയാണ് ഒതുങ്ങിയത്. കോണ്‍ഗ്രസ് സമുദായ സമവാക്യങ്ങള്‍ ലക്ഷ്യവച്ചുള്ള നീക്കമാണ് നടത്തിയത്. 200 സീറ്റുള്ള നിയമസഭയില്‍ 100ല്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം.
മിസോറമില്‍ അവശേഷിക്കുന്ന കോണ്‍ഗ്രസ് ഭരണം അനിശ്ചിതത്വത്തിലാണെന്നാണ് പ്രവചനം. അവസാന നിമിഷംപോലും മന്ത്രിമാരും നിയമസഭാ സ്പീക്കറുമടക്കം കോണ്‍ഗ്രസ് വിട്ടു. 40 അംഗ സഭയില്‍ 34 സീറ്റാണ് 2013ല്‍ കോണ്‍ഗ്രസിന് കിട്ടിയത്. എംഎന്‍എഫ് അഞ്ച്, മറ്റുള്ളവര്‍ ഒന്ന്. ബിജെപി 2013ല്‍ മത്സരിച്ച എല്ലാ സീറ്റിലും തോറ്റു.
രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ഏക സംസ്ഥാനമാണ് ഛത്തീസ്ഗഢ്. 2013ല്‍ ബിജെപിയേക്കാള്‍ 0.75 ശതമാനം വോട്ടുകളുടെ കുറവാണ് പരാജയപ്പെട്ട കോണ്‍ഗ്രസിനുള്ളത്. 90 സീറ്റില്‍ 49 ബിജെപി, 39 കോണ്‍ഗ്രസ്, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് നേടിയത്. തെലങ്കാനയില്‍ കെ ചന്ദ്രശേഖരറാവു കാലാവധിക്കുമുമ്പ് മന്ത്രിസഭ പിരിച്ചുവിട്ടതിന്റെ ആത്മവിശ്വാസം തുടരാവുന്ന നിലയിലാണ് പ്രവചനങ്ങള്‍.