ചെന്നൈ: ഗജ ചുഴലിക്കാറ്റ് വിതച്ച ദുരിതത്തില്‍ നിന്നും മോചിതരാവാതെ തമിഴ്നാട്. രണ്ടാഴ്ചയിലധികം പിന്നിട്ടിട്ടും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളില്‍ ജനങ്ങളുടെ ദുരിതം തുടരുന്നു. ദുരിതാശ്വാസ സഹായമെത്തിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് സ്ഥലം സന്ദര്‍ശിച്ച ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറയുന്നു.
വീശിയടിച്ച കാറ്റില്‍ വീടുകള്‍ നഷ്ടപ്പെട്ട തഞ്ചാവൂര്‍ അടക്കമുള്ള ജില്ലകളിലുള്ളവര്‍ ഭൂരിഭാഗവും കഴിയുന്നത് തെരുവോരങ്ങളിലാണ്. തീരദേശ വാസികള്‍ക്ക് ജീവിതമാര്‍ഗമായ മത്സ്യ ബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളില്‍ ഗജ ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടാഴ്ചയിലധികം പിന്നിട്ടെങ്കിലും, ദുരിത ബാധിതരായ ജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും അടക്കം അത്യാവശ്യ സഹായങ്ങള്‍ ഒന്നും കിട്ടാത്ത അവസ്ഥയിലാണ്.
വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസ സംവിധാനങ്ങളൊരുക്കാനോ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാനോ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഏറെ പരിതാപകരമായ സ്ഥിതിയാണ് ഗജ ബാധിത പ്രദേശങ്ങളില്‍ കാണാനായതെന്ന് ദുരിതാശ്വാസ സാമഗ്രികളുമായി കഴിഞ്ഞ ദിവസം തഞ്ചാവൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ കേരളത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞു.
ഗജ ദുരന്തം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഈ ജില്ലകളിലെ ജനങ്ങളുടെ ദുരിതം ഇതുവരെ ഗൗരവത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല.