ചെന്നൈ: ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കണ്ടെടുത്തത് പട്ടിയിറച്ചിയല്ലെന്ന് പരിശോധനാഫലം. കഴിഞ്ഞ ശനിയാഴ്ച എഗ്മോര്‍ സ്റ്റേഷനില്‍ പട്ടിയിറച്ചിയെന്ന് സംശയിച്ച് പിടികൂടിയത് ആട്ടിറച്ചിതന്നെയാണെന്ന് പരിശോധനാഫലത്തില്‍ വ്യക്തമായി. ജോധ്പൂരില്‍ നിന്നെത്തിയ തീവണ്ടിയില്‍ നിന്നായിരുന്നു 2,190 കിലോയോളം ഇറച്ചി പിടികൂടിയത്.
പാര്‍സല്‍ വാങ്ങാനെത്തിയവര്‍ അത് പട്ടിയിറച്ചി അല്ലെന്നും ആട്ടിറച്ചിയാണെന്നും പറഞ്ഞതോടെ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. വ്യാഴാഴ്ച പുറത്തുവന്ന ലാബ് റിപ്പോര്‍ട്ടില്‍ അത് ആട്ടിറച്ചിയാണെന്ന് വ്യക്തമായി. ലാബ് പരിശോധനയിലൂടെ ഉദ്ദേശിച്ചത് പൊതുജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുകയെന്നതായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഡയറക്ടര്‍ ഡോ ആര് കതിരവന്‍ പറഞ്ഞു.
അഴുകിയ നിലയിലായിരുന്നു ഇറച്ചി പിടികൂടിയത്. ജോധ്പുരില്‍നിന്ന് ഇറച്ചി അയച്ചത് ശീതീകരണിയിലല്ലെന്നും അതിനാലാണ് അഴുകിയതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിനുള്ള ഇറച്ചി തീവണ്ടിയില്‍ ദൂരത്തേക്ക് അയയ്ക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. അനധികൃത അറവുശാല നടത്തുന്നവരാണ് ഇറച്ചി അയച്ചതെന്നും ഇവരുടെ വിവരങ്ങള്‍ പാര്‍സലിന്റെ പുറത്ത് വ്യക്തമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴുകിയനിലയിലായതിനാല്‍ ഇറച്ചി ആര്‍പിഎഫ് കൊടുംങ്ങയ്യൂരിലെ മാലിന്യസംസ്കരണകേന്ദ്രത്തില്‍ സംസ്കരിച്ചിരുന്നു. ഏത് അറവുശാലയില്‍നിന്നാണ് ഇറച്ചി അയച്ചതെന്ന് അന്വേഷിക്കാനായി എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ജോധ്പുരിലേക്ക് പോയിട്ടുണ്ടന്ന് ആര്‍പിഎഫ് സീനിയര്‍ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ലൂയിസ് അമുദന് പറഞ്ഞു. ഇറച്ചി പിടിച്ചതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ആര്‍പിഎഫും ഭക്ഷ്യസുരക്ഷാവകുപ്പും സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മൃഗസംരക്ഷണ ജനകീയസമിതി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിട്ടുണ്ട്.