ബെംഗളൂരു: ചാരക്കേസില്‍ ആരോപണവിധേയനായിരുന്ന എസ്കെ ശര്‍മ നഷ്ടപരിഹാരം തേടി ഇപ്പോഴും കോടതി കയറുകയാണ്. കുറ്റക്കാരനാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇരുപത് വര്‍ഷം മുമ്പ് ശര്‍മ നല്കിയ മാനനഷ്ടക്കേസില്‍ വിധി വൈകുകയാണ്. ഒറ്റപ്പെടലിന്റെ രണ്ടര പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഒരു ദൃശ്യമാധ്യമത്തിന് മുന്നില്‍ ശര്‍മ്മ മനസ്സു തുറക്കുന്നത്.
ചാരക്കേസില്‍ അറസ്റ്റിലായ കെ ചന്ദ്രശേഖറിന്റെ സുഹൃത്തായിരുന്നു എസ്കെ ശര്‍മ. ചന്ദ്രശേഖര്‍ പറഞ്ഞതനുസരിച്ച് ഫൗസിയ ഹസന്റെ കുട്ടിക്ക് ബെംഗളൂരുവിലെ സ്കൂളില്‍ പ്രവേശനവും ശരിയാക്കിയിരുന്നു. ഇരുവരുടെയും ഡയറികളില്‍ പേര് കണ്ടപ്പോഴാണ് അന്വേഷണം എസ്കെ ശര്‍മ്മയെ തേടിയെത്തുന്നത്.
വിഷമം താങ്ങാനാകാതെ അച്ഛന് മരിച്ചു. ഭാര്യയും മൂന്ന് പെണ്മക്കളും സമൂഹത്തില്‍ അപമാനിതരായി. അഞ്ച് ലക്ഷത്തോളം മാസ വരുമാനമുണ്ടായിരുന്നു അന്ന്. കുറ്റവിമുക്തനായെങ്കിലും ഒന്നും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ കാന്‍സര്‍ കീഴടക്കി. 55 ലക്ഷം രൂപയ്ക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത് 1998 ല്‍. പണമില്ലാതെ ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ് ഇന്ന് ശര്‍മയുള്ളത്.