കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണ്‍ പ്രതിയായ വഞ്ചനാ കേസില്‍ വഴിത്തിരിവ്. കേസില്‍ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസും സണ്ണിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി.
പരിപാടിയില്‍ പങ്കെടുക്കാമെന്ന് സണ്ണി പറഞ്ഞത് വാക്കാലാണ്. സണ്ണിയുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചില വ്യക്തികളാണ്. ഈ വ്യക്തികളുടെ പരാതി ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ കേസിലെ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഷിയാസിന്റെ പരാതിയിലാണ് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. സണ്ണിയാണ് കേസിലെ ഒന്നാം പ്രതി.
ഭര്‍ത്താവാണ് രണ്ടാം പ്രതി, മൂന്നാം പ്രതി സണ്ണി ലിയോണിന്റെ മാനേജറാണ്. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി. ക്രൈംബ്രാഞ്ച് എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷിയാസിന്റെ പരാതിയില്‍ ക്രൈബ്രാഞ്ചിന് മുന്നില്‍ സണ്ണി നല്കി ഇതായിരുന്നു; താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും സംഘാടകരുടെ അസൗകര്യമാണ് പരിപാടി മുടങ്ങാന്‍ കാരണമായെന്നും സണ്ണി പറഞ്ഞിരുന്നു. അഞ്ചു തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകന്‍ പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു.