മലപ്പുറം: നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുതുവത്സര പുലരിയില്‍ അച്ഛന്റെ കൈ പിടിച്ച് പുഷ്പ വീട്ടിലേക്ക്. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നഷ്ടമായ മകളെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് 76 കാരനായ ദീപ് രാജ് ഗുപ്ത.
ഇനി കുടുംബത്തോടൊപ്പം ജീവിക്കാമെന്ന സന്തോഷത്തിലും കൂട്ടുകാരെ പിരിയുന്നതിന്റെ വിഷമത്തിലുമായിരുന്നു പുഷ്പ വനിതശിശു വികസന വകുപ്പിനു കീഴിലെ തവനൂര്‍ റസ്ക്യു ഹോമിലെ പടിയിറങ്ങിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി പുഷ്പ ഇവിടെയായിരുന്നു താമസം.
രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള വനിതശിശു വികസന വകുപ്പിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നഷ്ടമായെന്ന് കരുതിയ ജീവിതത്തിലേക്ക് പുതുവര്‍ഷത്തലേന്ന് പുഷ്പ അച്ഛനോടൊപ്പം കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചത്.
ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മീര്‍ സ്വദേശിനിയായ പുഷ്പയെ 2012 ല്‍ തിരൂര്‍ പൊലീസാണ് തവനൂര്‍ റെസ്ക്യു ഹോമിലെത്തിക്കുന്നത്. മാനസിക വെല്ലുവിളികളുള്ളതിനാല്‍ പലപ്പോഴും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ബന്ധുക്കളെ കണ്ടെത്തുന്നതും പ്രയാസകരമായിരുന്നു.
ഇടയ്ക്കുള്ള സംസാരങ്ങളില്‍ നിന്നാണ് ഉത്തര്‍പ്രദേശിലെവിടെയോ ആണ് വീടെന്ന സൂചന ലഭിക്കുന്നത്. തുടര്‍ന്ന് ഗൊരഖ്പൂര്‍ പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രക്ഷിതാക്കളെ കണ്ടെത്താനായത്. കൊവിഡ് പശ്ചാത്തലമായതിനാല്‍ വീഡിയോ കോളിലൂടെ ബന്ധുക്കളുമായി പരസ്പരം കാണുകയും തിരിച്ചറിയുകയുമായിരുന്നു.
തുണിക്കച്ചവടക്കാരനായിരുന്ന ദീപ് രാജ് ഗുപ്ത മകളെ കാണാതായി ആറ് മാസക്കാലം കിടപ്പിലായിരുന്നു. ഇപ്പോള്‍ കൃഷി നടത്തിയാണ് കഴിയുന്നത്. പുഷ്പയെ കൂടാതെ മൂന്ന് പെണ് മക്കളും രണ്ട് ആണ് മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. പതിനേഴാം വയസിലാണ് പുഷ്പയെ കാണാതാകുന്നത്.
ഇപ്പോള്‍ 33 വയസുള്ള പുഷ്പയുടെ മാനസിക നില ഏറെ മെച്ചപ്പെട്ടതായി അച്ഛന് പറയുന്നു. മുംബൈയിലുള്ള മകന്റെ വീട്ടിലേക്കാണ് ഇവര്‍ ആദ്യം പോകുന്നത്. തുടര്‍ന്ന് സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്ക് പോകും.