നെയ്യാറ്റിന്‍കര: ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിഛേദിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന് ജീവനൊടുക്കി. പെരുങ്കടവിള തോട്ടവാരം അനുജിത്ത് ഭവനില്‍ സനല്‍കുമാറാണ് തികൊളുത്തി ജീവനൊടുക്കിയത്. സനല്‍കുമാറിന്റെ മരണത്തോടെ ഭാര്യയും വിദ്യാര്‍ഥികളായ 2 മക്കളുമടങ്ങുന്ന കുടുംബം അനാഥമായി.
മരണത്തിലേക്കു നയിച്ച സംഭവങ്ങളില്‍ കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രന്റെ പ്രതികാര നടപടികളാണ് തികൊളുത്തി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആരോപിച്ചുള്ള മരണമൊഴി പുറത്തു വന്നതോടെയാണ് പ്രതിഷേധം ഉടലെടുത്തത്.
നാട്ടുകാര്‍ മൃതദേഹവുമായി കെഎസ്ഇബി മാരായമുട്ടം ഓഫിസ് ഉപരോധിച്ചു. കുടുംബത്തിനു ധനസഹായം അനുവദിക്കുക, ഭാര്യയ്ക്കു ജോലി നല്‍കുക. വൈദ്യുതി വിഛേദിച്ചതില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍, ഡിവൈഎസ്പി തുടങ്ങിയവരെത്തി സമരക്കാരുടെ പ്രതിനിധികളോടു ചര്‍ച്ച നടത്തുകയും കലക്ടര്‍ക്കു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമരക്കാര്‍ക്കു നല്‍കുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് നാലരയോടെ വീട്ടു വളപ്പില്‍ സംസ്കാരം നടത്തി.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് പെരുങ്കടവിള തോട്ടവാരത്തെ സനല്‍കുമാറിന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന് വിഛേദിക്കാന്‍ കെഎസ്ഇബി ജീവനക്കാരെത്തിയത്. സനല്‍കുമാര്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. സനലിന്റെ ഭാര്യ സതിയുടെ അപേക്ഷ മാനിച്ച് അധികൃതര്‍ മടങ്ങുകയും പണം അടയ്ക്കാന്‍ രണ്ടു ദിവസത്തെ സാവകാശം നല്‍കുകയും ചെയ്തു.
എന്നാല്‍ ജീവനക്കാര്‍ പൊടുന്നനെ തിരികെയെത്തി വൈദ്യുതി വിഛേദിച്ചു എന്നാണ് പരാതി. ഇതിന്റെ കാരണമാണ് ജനം ആരായുന്നത്, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രന്, കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദ്യുതി വിഛേദിച്ചതെന്നു സനല്‍ മരണത്തിനു തൊട്ടു മുന്‍പ് മാധ്യമങ്ങള്‍ക്കു നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
ഇക്കാര്യം പ്രസിഡന്റ് എസ്. സുരേന്ദ്രനും വൈദ്യുതി ബോര്‍ഡ് അധികൃതരും നിഷേധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട് സനലും പെരുങ്കടവിള പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് എസ് സുരേന്ദ്രനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാര്‍ക്ക് അറിയാം. മത്സരത്തില്‍ നിന്നും പിന്മാറണമെന്ന് സനലിനോട് സുരേന്ദ്രന് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സനല്‍കുമാറിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന സനല്‍കുമാര്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെത്തുടര്ന്നാണു പെരുങ്കടവിള വാര്‍ഡില്‍ വിമതനായി മത്സരിച്ചത്. പിന്മാറാന് ആവശ്യപ്പെട്ട് എസ് സുരേന്ദ്രന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. സനല്‍കുമാര്‍ മുന്നൂറോളം വോട്ടു നേടിയെങ്കിലും സുരേന്ദ്രന് വിജയിച്ചു.
വീട്ടിലെ വൈദ്യുതി വിഛേദിച്ച വിവരം അറിഞ്ഞ ഉടന്‍ സനല്‍കുമാര്‍ നേരേ പോയത് പ്രസിഡന്റ് എസ്. സുരേന്ദ്രന്റെ വീട്ടിലേക്കാണ്. അവിടെ ചെന്നു പ്രതിഷേധിച്ചു. കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ചതും അവിടെ വച്ചാണ്. തിരികെ വീട്ടിലേക്ക് മടങ്ങും വഴി മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ചുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. പലരും പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തു. പക്ഷേ, സനല്‍ തീ കൊളുത്തുമെന്ന് ആരും കരുതിയില്ല. വീട്ടിലെത്തിയ ശേഷം ഭാര്യയുടെയും മക്കളുടെയും മുന്നിലാണ് തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം, വൈദ്യുതി വിഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതേയുള്ളൂ. സനലിനോട് വൈരാഗ്യമില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായാണ് സനല്‍ രംഗത്തു വന്നത്. തനിക്ക് ഭീഷണിയായി എന്നു പറയുന്നത് ശരിയല്ല. വൈദ്യുതി വിഛേദിച്ചതിനെ തുടര്‍ന്ന് തന്റെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. പുലഭ്യം പറയുകയും ചെയ്തു.