എടക്കര: കോവിഡ് കാലം സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മറ്റൊരു വിഭാഗമാണ് സാന്ത്വന പരിചരണകേന്ദ്രങ്ങൾ. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കരാണം കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവരെ പരിചരിക്കുന്നതും മരുന്ന് വിതരണം ഏറെക്കുറെ മുടങ്ങിയ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിയെ അതിജീവിക്കാനായി മുഴുവൻ വീടുകളിൽനിന്നും ധനസമാഹരണം തുടങ്ങിയിരിക്കുകയാണ് എടക്കര പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർ.
എടക്കരയിലെ പഞ്ചായത്തിലെ 16 വാർഡുകളിലുള്ള എണ്ണായിരത്തോളം വീടുകളിലാണ് പഞ്ചായത്ത് അംഗങ്ങൾ, ക്ലബ്ബ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പണപ്പിരിവിനായി എത്തിയത്. കേന്ദ്രങ്ങളുടെ ഒരു വർഷത്തെ പ്രവർത്തനത്തിന് 35 ലക്ഷം രൂപയോളമാണ് ചെലവ് വരാറുള്ളത്.
കോവിഡുമായി ബന്ധപ്പെട്ടുയർന്ന പ്രതിസന്ധി ജനങ്ങളെയാകെ ബാധിച്ചതോടെ സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുകയും പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാവുകയുമായിരുന്നു. നിലവിൽ ഒരു വർഷത്തെ ഫണ്ട് കണ്ടെത്താനാണ് ശ്രമം നടക്കുന്നത്.
വീടുകളിൽ സഹായം അഭ്യർത്ഥിച്ചുള്ള നോട്ടീസ്, പണം നൽകാനുള്ള കവർ എന്നിവ ഞായറാഴ്ച വിതരണം ചെയ്തു ജനുവരി പത്തിന് സംഘാംഗങ്ങൾ വീട്ടിലെത്തി പണം അടങ്ങിയ കവർ ഏറ്റുവാങ്ങും. സംരംഭത്തോട് യുവാക്കൾ നന്നായി സഹകരിച്ചതായി സാന്ത്വന പരിചരണകേന്ദ്രം ഭാരവാഹികൾ പറഞ്ഞു.