വനിതാതടവുകാരെ മാത്രം പാർപ്പിക്കുന്ന തടവറയിൽവെച്ച് രണ്ടു സഹതടവുകാരെ ഗർഭിണികളാക്കിയതിനെ തുടർന്ന് ട്രാൻസ് വനിതയെ പുരുഷൻമാരുടെ ജയിലിലേക്ക് മാറ്റി. 27 വയസ്സുള്ള ഡെമി മൈനർ എന്ന ട്രാൻസ് വനിതയെയാണ് എഡ്ന മഹൻ കറക്ഷൻ ഫെസിലിറ്റിയിൽ നിന്ന് ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷ്ൻ ഫെസിലിറ്റിയിലേക്കാണ് മാറ്റിയത്. അമേരിക്കയിലെ ന്യൂജഴ്സിയിൽ നിന്നാണ് റിപ്പോർട്ട്.
വളർത്തുപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഡെമി. 18 മുതൽ 30 വയസ്സു വരെ പ്രായമുള്ള വനിതാതടവുകാരെ പാർപ്പിക്കുന്ന സെല്ലിലാണ് ഡെമിയേയും കിടത്തിയിരുന്നത്. എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായിട്ടില്ലാത്ത അവർ ജയിലിൽവെച്ച് രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.
ഇവർ ഗർഭിണികളായതോടെയാണ് സംഭവം അധികൃതരും അറിഞ്ഞത്. ഇതോടെ ഡെമിക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം ജയിൽ മാറ്റിയ സമയത്ത് താൻ കടുത്ത പീഡനമാണ് നേരിട്ടതെന്ന് ഡെമി ആരോപിച്ചു. പരിഹാസവാക്കുകൾക്കു പുറമേ പൂർണനഗ്നയാക്കി പരിശോധനകൾ നടത്തി.
കടുത്ത മർദ്ദനമേറ്റു. മാനസിക നില തകർന്നതോടെ ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചതായും ഡെമി പറയുന്നു. സഹതടവുകാർ ഡെമിയുടെ മുഖത്ത് തുപ്പിയെന്നും ആരോപണമുണ്ട്.
പുരുഷൻമാരുടെ തടവറയിൽ നിന്ന സ്ത്രീകളുടെ തടവറയിലേക്ക് തന്നെ തിരിച്ചയക്കണമെന്നും ഡെമി ആവശ്യപ്പെടുന്നു. പുരുഷൻമാരുടെ സെല്ലിൽ അടച്ചാൽ തനിക്കെതിരേ ലൈംഗിക അതിക്രമങ്ങളുണ്ടാകുമെന്നും ഡെമി കൂട്ടിച്ചേർത്തു.