വാഷിങ്ടൺ: ലോകമെമ്പാടുമുള്ള പലതരം ജോലികളെയും ഉയർന്ന ശമ്പളത്തേയും കുറിച്ചും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ രണ്ട് ബൾബ് മാറ്റിയിടുന്നതിന് 15 ലക്ഷം ശമ്പളം കൈപ്പറ്റുക എന്ന് കേട്ടാൽ ആരും ഒന്നു ഞെട്ടും. അമേരിക്കൻ എഞ്ചിനീയറായ കെവിൻ ഷമ്മിറ്റിന്റെ ജോലിയാണ് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ മാത്രം ബൾബ് മാറ്റിയിടുന്നതിനാണ് ഈ ഉയർന്ന ശമ്പളം ഇദ്ദേഹം കൈപ്പറ്റുന്നത്.
എന്നാൽ വിചാരിക്കും പോലെ അത്ര നിസാരമല്ല ഈ ജോലി എന്ന് മറ്റ് വിവരങ്ങൾ കൂടി അറിയുന്നതോടെ മനസിലാകും. ഒരു ടിവി ടവറിന്റെ ഏറ്റവും തുഞ്ചത്ത് ഘടിപ്പിച്ചിരിക്കുന്ന ബൾബ് മാറ്റുകയാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. ഈ ടവറിന് ഉയരം 1,500 അടിയാണ്. അതിനാൽ അത്രയും ഉയരം കയറി വേണം ടവറിന്റെ അറ്റത്ത് എത്താൻ. അവിടെയാണ് ആറ് മാസം കൂടുമ്പോൾ മാത്രം മാറ്റിവെക്കേണ്ട ബൾബ് ഘടിപ്പിച്ചിരിക്കുന്നത്.
അപകടസാധ്യത ഏറെയുള്ള തൊഴിലായതിനാലാണ് ജോലിക്ക് ഇത്രയുമധികം വരുമാനം. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതിനാൽ ജോലിഭാരവും കൂടുതലാണെന്നു പറയാം. ജീവൻ പണയം വെച്ച് ഇലക്ട്രിക്കലായുള്ള നിരവധി ടൂളുകൾ ബാക്പാക്കിൽ കരുതി വേണം കെവിന് ഈ ടവർ കയറാൻ.
നിലവിൽ ഈ ജോലി ചെയ്യുന്ന കെവിൻ ഷമ്മിറ്റ് ഒരു ദിവസം മുഴുവൻ എടുത്താണ് പണി പൂർത്തിയാക്കുന്നത്. വളരെ സാവധാനം അത്യധികം ജാഗ്രതയോടെയാണ് കെവിൻ ഒരോ അടിയും മുകളിലേക്കും താഴേക്കും വക്കുക. ഇതിനിടെ ശക്തമായ കാറ്റുവീശിയാലോ മഴ പെയ്താലോ ടവർ കയറിയിറങ്ങുന്നത് വൈകും.
അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിലുള്ള കെഡിഎൽടി ടിവിയുടെ അനലോഗ് ടവറിന്റെ ബൾബാണ് കെവിന് മാറ്റേണ്ടത്. ഈ ജോലി ആർക്കും ചെയ്യാവുന്നതുമല്ല, ചില യോഗ്യതകൾ ഇവർക്ക് ആവശ്യമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും പ്രത്യേക പരിശീലനവും ലഭിച്ചവർക്ക് മാത്രമാണ് ഈ ജോലിക്ക് അർഹത. കെവിനെ പോലെ നിരവധി പേർ ഇത്തരത്തിൽ ടവറുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം സുരക്ഷ ഒരു ഹെൽമെറ്റും ബെൽറ്റും ധരിക്കുക മാത്രമായിരിക്കും.